തിരുവനന്തപുരം : കോൺസുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആർ ക്യാംപിലെ പൊലീസുകാരൻ എസ്.ആർ.ജയഘോഷിന്റെ സേവന കാലാവധി നീട്ടി നൽകിയത് ഡിജിപിയാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോൺസുലേറ്റ് ജനറലിന് സുരക്ഷാ ഉദ്യോഗസ്ഥനെ നൽകിയ നടപടി നേരത്തെ വിവാദമായിരുന്നു.
സ്വർണക്കടത്തിൽ ജയഘോഷിനു പങ്കുണ്ടോയെന്ന് കസ്റ്റംസും എൻഐഎയും പരിശോധിച്ചുവരികയാണ്. സ്വപ്നയും സരിത്തുമായി ജയഘോഷിനു അടുത്ത ബന്ധമുണ്ടായിരുന്നതായും സ്വർണമടങ്ങിയ ബാഗ് കസ്റ്റംസ് പിടിച്ചുവച്ചപ്പോൾ വാങ്ങാൻ പോയ വാഹനത്തിൽ ഇരുവർക്കുമൊപ്പം ജയഘോഷും ഉണ്ടായിരുന്നതായും എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.
ജനുവരി എട്ടാം തീയതിയാണ് ജയഘോഷിന്റെ സേവനം നീട്ടിനൽകി ഡിജിപി ഉത്തരവിറക്കിയത്. 2019 ഡിസംബർ 18ന് കോൺസുലേറ്റ് ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2017 ജൂൺ 27നും 2018 ജൂലൈ 7നും 2019 ജനുവരി നാലിനും ജയഘോഷിന്റെ സേവനം ഡിജിപി നീട്ടിനൽകിയിരുന്നു.
അതേസമയം, സുരക്ഷ നല്‍കിയത് കേന്ദ്ര ആഭ്യന്തരസുരക്ഷാ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് പൊലീസ് പറഞ്ഞു. എക്സ് കാറ്റഗറി സുരക്ഷ കോൺസൽ ജനറലിനു നൽകിയതു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശുപാർശ പ്രകാരമാണെന്ന് രേഖകളും വ്യക്തമാക്കുന്നു. 2017 നവംബറിലാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.
മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം; സർക്കാരിന് മേൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സിപിഎം
യുഎഇ കോൺസുലേറ്റ് ജനറലിന്റെ സുരക്ഷയ്ക്ക് ജയഘോഷിനെ വിട്ടു നൽകിയ ഡിജിപിയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് നയതന്ത്ര വിദഗ്ധർ പറയുന്നു. സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുലേറ്റ് ജനറൽ നൽകുന്ന കത്ത് ഡിജിപി വിദേശകാര്യ മന്ത്രാലയത്തിന് അയച്ച് അംഗീകാരം വാങ്ങണം. എല്ലാ സുരക്ഷാ നടപടികളും വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ചും അംഗീകാരം നേടിയും മാത്രമേ നടപ്പാക്കാവൂ എന്നാണ് നയതന്ത്രജ്ഞരുടെ സുരക്ഷ സംബന്ധിച്ച പ്രോട്ടോക്കോളിൽ പറയുന്നത്. ഏതെങ്കിലും നയതന്ത്ര പ്രതിനിധിക്ക് സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ അത് ഔദ്യോഗികമായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ വിഭാഗത്തെ അറിയിക്കണം. സംസ്ഥാന സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക