ബോളിവുഡിലെ വാക്പോരുകളിൽ കങ്കണയും തപ്സിയും എന്നും മുന്നിരയിലാണുള്ളത്. സ്വന്തം കാര്യങ്ങൾ നടക്കുന്നതിനായി മാത്രമാണ് സ്വജനപക്ഷപാതത്തിനെതിരെ കങ്കണ സംസാരിക്കുന്നത്. താരകുടുംബാധിപത്യം കാരണം തനിക്കും ഒരുപാട് സിനിമകൾ നഷ്ടമായിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും തനിക്കു വേണ്ടി കങ്കണ സംസാരിച്ചിട്ടില്ലെന്നും തപ്സി പറയുന്നു.
നമ്മുടെ മുന്നിൽ രണ്ട് വഴികളുണ്ട്. വലിയ ആളുകളെ ആശ്രയിച്ച് അവരുടെ പിന്തുണയോടെ നമ്മൾ ആഗ്രഹിക്കുന്ന നിലയിലെത്താം. അല്ലെങ്കിൽ സ്വന്തം കഴിവിൽ വിശ്വസിച്ച് സ്വയം പ്രയത്നിച്ച് നല്ല നിലയിലെത്താം. താൻ രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുത്തത്. അതിൽ പശ്ചാത്താപമില്ല. താരകുടുംബത്തിന് പുറത്തുള്ളയാൾ എന്നതിൽ അഭിമാനമേയുള്ളൂവെന്നും തപ്സി പറയുന്നു. താനും സുശാന്തും തമ്മിൽ ഏറെ സാമ്യതകളുണ്ട്. രണ്ട് പേരും എഞ്ചിനീയർമാരായിരുന്നു. 2013ലാണ് രണ്ട് പേരും സിനിമയിൽ എത്തിയത്. സുശാന്ത് ടെലിവിഷനിൽ നിന്ന് ബോളിവുഡിലെത്തി. താൻ തെന്നിന്ത്യൻ സിനിമകളിൽ നിന്നും ബോളിവുഡിൽ വന്നു. പക്ഷേ പരസ്പരം അറിയുന്നവരായിരുന്നില്ല ഇരുവരും. അതുകൊണ്ടുതന്നെ
എളുപ്പത്തിൽ ശ്രദ്ധിക്കപ്പെടാൻ വേണ്ടി സുശാന്തുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാൻ തനിക്ക് തോന്നിയില്ല. എല്ലാവരും അവരവരുടേതായ വിധത്തിൽ പോരാട്ടത്തിലാണ്. ‘പതി പത്നി ഓർ വോഹിൽ’ നിന്ന് താൻ നീക്കം ചെയ്യപ്പെട്ടപ്പോൾ കങ്കണ തനിക്ക് വേണ്ടി ഒരക്ഷരം മിണ്ടിയില്ലല്ലോ എന്നും തപ്സി ആരോപിച്ചു.
അതേസമയം, ബോളിവുഡിലെ സ്വജനപക്ഷപാതത്തിൽ പ്രേക്ഷകർക്കും പങ്കുണ്ടെന്ന് തപ്സി ആരോപിച്ചു. കരീന കപൂറിന്റെ മകന് തൈമൂറിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ നോക്കൂ, താരകുടുംബത്തിന് പുറത്തുള്ളവരുടെ സിനിമകളുടെ ആദ്യ ദിവസത്തെ ആദ്യ ഷോ കാണണമെന്ന് പ്രേക്ഷകർക്ക് തോന്നാത്തത് എന്തുകൊണ്ടാ? താരമക്കളുടെ സിനിമയോടുള്ള താത്പര്യം പുറത്തുള്ളവരുടെ സിനിമ കാണാൻ ഇല്ലാത്തതെന്താ? തപ്സി ചോദിച്ചു. മാത്രമല്ല, താൻ തന്റെ ഇടം കണ്ടെത്താനുള്ള പരിശ്രമം തുടരുക തന്നെ ചെയ്യുമെന്നും ആരെയും ഉപദ്രവിക്കാനില്ലെന്നും തപ്സി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക