ബൈക്കിലെത്തി സ്ത്രീയുടെ മാല കവര്‍ച്ചനടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും പിടിയില്‍. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെമ്പ്രത്ത് വീട്ടില്‍ ശ്രീരാഗും (23) കാമുകിയുമാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയിലായത്. 23ന് വൈകീട്ട് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനു സമീപത്തു വെച്ചായിരുന്നു സംഭവം.
പരാതിക്കാരിയായ സ്ത്രീയില്‍ നിന്നു ലഭിച്ച വിവരങ്ങളും ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിച്ചുമായിരുന്നു അന്വേഷണം. സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും പ്രതികളെക്കുറിച്ചും ഇതിലൂടെ സൂചന ലഭിച്ചു. വാടകക്കാറില്‍ പ്രതികള്‍ വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായ വിവരത്തെത്തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പെണ്‍കുട്ടിയുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങേണ്ടി വന്നതായും ജീവിതച്ചെലവിനും വാഹനം വാങ്ങുന്നതിനും കണ്ടെത്തിയ മാര്‍ഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.
ബൈക്കിന്റെ പിന്നിലുണ്ടായിരുന്നത് കാമുകിയായിരുന്നെന്നും, പണമുണ്ടാക്കാന്‍ ഇരുവരും ആലോചിച്ച് കണ്ടെത്തിയ മാര്‍ഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
മലപ്പുറത്തെ ഒരു ജൂവലറിയില്‍ വിറ്റ മാല പ്രതിയുടെ സാന്നിധ്യത്തില്‍ പൊലീസ് കണ്ടെടുത്തു. സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. ശ്രീരാഗിനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്ചെയ്തു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക