8.5 കോടി കർഷകർക്ക് 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി . പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിയുടെ ഭാഗമായാണ് തുക നൽകിയത്. 2018ൽ ആരംഭിച്ച പദ്ധതിയുടെ ആറാം ഗഡുവാണിത്. 10 കോടിയിലധികം കർഷകർക്ക് ഈ പദ്ധതിയിലൂടെ 90,000 കോടി രൂപ നേരിട്ട് നൽകിയതായാണ് സര്‍ക്കാര്‍ അവകാശവാദം.
ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ ഈ തുക കർഷകരിലെത്തിക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്തനാണെന്ന് മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെയാണ് തുക കൈമാറ്റം ഉദ്ഘാടനം ചെയ്തത്.
‘പിഎം-കിസാൻ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ കംപ്യൂട്ട൪ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാൻ തികച്ചും സംതൃപ്തനാണ്’- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്ന പദ്ധതിക്കും വീഡിയോ കോൺഫറൻസിങ്ങിലൂടെ മോദി തുടക്കമിട്ടു. കമ്മ്യൂണിറ്റി ഫാമിങ്ങും കാർഷിക വിളകളുടെ കോൾഡ് സ്റ്റോറേജ്, സംഭരണകേന്ദ്രം, സംസ്കരണ യൂണിറ്റുകൾ എന്നിവ സജ്ജീകരിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവ കർഷകരെ അവരുടെ ഉൽപന്നങ്ങൾക്ക് കൂടുതൽ മൂല്യം നേടാൻ സഹായിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക