ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന് ചോദിച്ചത് ഇന്ത്യക്കാരിയല്ലേ എന്നാണെന്ന് ഡിഎംകെ എംപി കനിമൊഴി. പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതോടെ ഭാഷയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് ശക്തി പകരുന്നതു കൂടിയാണ് കനിമെഴിയുടെ ട്വീറ്റ്.
‘എനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഇന്ന് എന്നോട് എയര്‍പോര്‍ട്ടിലെ സിഐഎസ്എഫ് ജവാന് ഇന്ത്യനാണോ എന്ന് ചോദിച്ചു. എപ്പോള്‍ മുതലാണ് ഇന്ത്യന്‍ എന്ന് പറയുന്നത് ഹിന്ദി അറിയുന്നവന് എന്നതിന് തുല്യമായി മാറിയതെന്നറിയാൻ ഞാന്‍ ആഗ്രഹിക്കുന്നു ‘ – കനിമൊഴി ട്വീറ്റ് ചെയ്തു. ഹിന്ദി ഇംപോസിഷന്‍ എന്ന ഹാഷ്ടാഗോടെയാണ് കനിമൊഴിയുടെ ട്വീറ്റ്.
ട്വീറ്റിന് പിന്നാലെ കനിമൊഴിക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ അപലപനീയം എന്നാണ് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ വിശേഷിപ്പിച്ചത്. തികച്ചും പരിഹാസ്യം. അപലപനീയം, ഭാഷാപരമായ പരിശോധനയോ, അടുത്തത് എന്താണ്? എന്നായിരുന്നു എംപി കാര്‍ത്തി പി ചിദംബരത്തിന്റെ ട്വീറ്റ്.
Today at the airport a CISF officer asked me if “I am an Indian” when I asked her to speak to me in tamil or English as I did not know Hindi. I would like to know from when being indian is equal to knowing Hindi.#hindiimposition
— Kanimozhi (கனிமொழி) (@KanimozhiDMK) August 9, 2020
സംഭവം ചര്‍ച്ചയായതോടെ സിഐഎസ്എഫ് വിഷയത്തില്‍ പ്രതികരിച്ചു മുന്നോട്ട് വന്നു. കനിമൊഴിയുടെ യാത്രാ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട സിഐഎസ്എഫ് ക്ഷമ ചോദിക്കുകയും ചെയ്തു. സ്കൂളുകളില്‍ മൂന്ന് ഭാഷാ ഫോര്‍മുല നടപ്പാക്കണമെന്ന പുതിയ വിദ്യാഭ്യാസനയം തമിഴ്നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഹിന്ദി അടിച്ചേല്പിക്കുന്നതിനെ എന്നും എതിര്‍ത്തിട്ടുളള സംസ്ഥാനം കൂടിയാണ് തമിഴ്നാട്. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന സ്കൂളുകളില്‍ സംസ്കൃതവും ഹിന്ദിയും അടിച്ചേല്‍പ്പിക്കുന്നതിനെ കനിമൊഴിയും എതിര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക