യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇളയ സഹോദരൻ റോബർട്ട് ട്രംപ് (71) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഡോണൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. സഹോദരന് അസുഖം ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹത്തെ ട്രംപ് വെള്ളിയാഴ്ച സന്ദർശിച്ചിരുന്നു.
യുഎസിലെ പ്രശസ്തനായ ബിസിനസുകാരനും റിയൽ എസ്റ്റേറ്റ് ഡവലപ്പറുമാണ് റോബർട്ട് ട്രംപ്. എഴുപത്തിനാലുകാരനായ ഡോണൾഡ് ട്രംപുമായി റോബർട്ട് ഏറെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ജൂണിലാണ് റോബർട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
‘എന്റെ സഹോദരൻ റോബർട്ട് ഇന്ന് രാത്രി അന്തരിച്ചുവെന്ന വിവരം വേദനയോടെയാണ് പങ്കുവയ്ക്കുന്നത്. അദ്ദേഹം എന്റെ സഹോദരൻ മാത്രമല്ല, എന്റെ ഏറ്റവും നല്ല സുഹൃത്തും ആയിരുന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. അവന്റെ ഓർമ്മ എന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കും.
റോബർട്ട്, ഞാൻ നിന്നെ സ്നേഹിക്കുന്നു. സമാധാനത്തോടെ വിശ്രമിക്കുക’– ട്രംപ് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ ആയിരം ശതമാനം പിന്തുണയും ഡോണൾഡ് ട്രംപിനാണെന്ന് ഒരു ഇന്റർവ്യൂവിൽ റോബർട്ട് വ്യക്തമാക്കിയിട്ടുൺ്.
വാൾ സ്ട്രീറ്റില് കോർപറേറ്റ് ഫിനാൻസിൽ തൊഴിൽ ആരംഭിച്ച് പിന്നീട് കുടുംബ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. ട്രംപ് ഓർഗനൈസേഷന്റെ തലപ്പത്തെ നിർണായക സാന്നിധ്യവുമായിരുന്നു.
അക്കാലത്ത് കുടുംബത്തിലുള്ളവരെ വിശേഷിപ്പിക്കുമ്പോൾ ‘നൈസ് ട്രംപ്’ എന്നായിരുന്നു റോബർട്ട് അറിയപ്പെട്ടിരുന്നത്. റിയൽ എസ്റ്റേറ്റ് ഡവലപ്പർ ഫ്രെഡ് ട്രംപിന്റെ അഞ്ചു മക്കളിൽ ഏറ്റവും ഇളയവനായി 1948 ലായിരുന്നു ജനനം. ബ്ളെയ്ൻ ട്രംപാണ് ആദ്യഭാര്യ. 2007ൽ ബ്ളെയ്നിൽ നിന്നു വിവാഹ മോചനം നേടിയ റോബർട്ട് 2020ൽ സുഹൃത്ത് ആൻ മേരിയെ വിവാഹം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക