ഗാന്ധിജിയുടെ നൂറു വർഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്. ഇന്നലെയാണ് ബ്രിസ്റ്റോളിലെ ഓക്ഷൻ ഹൗസിൽനിന്നും അമേരിക്കക്കാരനായ ഒരാൾ ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്.
2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാൾ ഓൺലൈൻ ബിഡ്ഡിങ്ങിൽ കണ്ണടയ്ക്കു വിലയിട്ടത്. ഇന്നത്തെ വിനിമയ നിരക്കിൽ 2.5 കോടിക്കു തുല്യമായ തുകയാണിത്.
ബ്രിസ്റ്റോൾ ഓക്ഷൻ ഹൗസിൽ ഇതുവരെയുള്ള റെക്കോർഡ് തുകയാണു ഗാന്ധിജിയുടെ വട്ടക്കണ്ണടയ്ക്കു ലഭിച്ചതെന്ന് ഓക്ഷണിയർ ആൻഡ്രൂ സ്റ്റോവ് വ്യക്തമാക്കി.
തുകയേക്കാളുപരി ഈ ലേലം ചരിത്രപ്രാധാന്യം ഏറിയതായതിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കേവലം 15,000 പൗണ്ടായിരുന്നു ഓഗസ്റ്റ് ഒൻപതിന് ഓക്ഷൻ ഹൗസിന്റെ ലെറ്റർ ബോക്സിൽ ലഭിച്ച കണ്ണടയ്ക്ക് അടിസ്ഥാനവില ഇട്ടിരുന്നത്.
ബ്രിസ്റ്റോൾ മാംഗോട്സ് ഫീൽഡിലെ വൃദ്ധനായ ഒരാളായിരുന്നു കണ്ണടയുടെ ഉടമ. ലേലത്തിൽ കിട്ടിയ വൻ തുക മകൾക്കൊപ്പം വീതിച്ചെടുക്കാനാണു തീരുമാനം. ഇദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചിരുന്നതാണ് ഗാന്ധിജിയിൽനിന്നും സമ്മാനമായി ലഭിച്ച ഈ കണ്ണട.
പ്രതികരിക്കാൻ ഇവിടെ എഴുതുക