23 മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ചു. അടിമുടി മാറ്റം ആവശ്യമാണെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണം സത്യസന്ധമായി പാർട്ടി വിലയിരുത്തിട്ടില്ലെന്നും കത്തില്‍ പറയുന്നു. ഗുലാംനബി ആസാദ്, ആനന്ദ് ശർമ, കപിൽ സിബൽ, ശശി തരൂർ എംപി എന്നിവരടക്കമുള്ളവരാണ് കത്തയച്ചത്.
പാർട്ടിയെ മുന്നോട്ട് നയിക്കാൻ നേതാക്കളെ തെരഞ്ഞെടുക്കുന്ന പുതിയ രീതി കൊണ്ടുവരണം. എഐസിസിയിലും പിസിസി ഓഫീസുകളിലും മുഴുവന്‍ സമയവും നേതാക്കൾ, സ്വതന്ത്ര തെരഞ്ഞെടുപ്പ് രീതി ഉറപ്പുവരുത്തുന്ന ബോഡി, പാർട്ടി ഭരണഘടനയനുസരിച്ച് മാത്രം വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്- ഇതിനെല്ലാം വേണ്ടി പുതിയ തെരഞ്ഞെടുപ്പ് രീതി കൊണ്ടുവരണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കോൺഗ്രസ് വിട്ടുപോയവരുമായി വീണ്ടും ആശയവിനിമയം നടത്തി ബിജെപി വിരുദ്ധ സഖ്യ മുന്നണി ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും കത്തിലുണ്ട്. നാളെ പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് കത്ത് നല്‍കിയത്.
യുവാക്കള്‍ നരേന്ദ്ര മോദിക്ക് വോട്ടുചെയ്യുന്നതും യുവനേതാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതും ഗൗരവമായി പരിഗണിക്കണമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ദേശീയമായ അനിവാര്യതയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കടുത്ത സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുകയാണ്. ഭയത്തിന്റേതായ അന്തരീക്ഷം, വര്‍ഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന ബിജെപിയുടെ അജണ്ട, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങളും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ നിരാശാജനകമാണെന്നും കത്തില്‍ വിമര്‍ശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക