തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമായി പോയെന്ന് എം സ്വരാജ് എംഎല്‍എ. പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പ്രതിപക്ഷം അതുമായി വന്നെന്നും ഇത് ഒരുക്കി തന്നത് യുഎഡിഎഫിന് മറുപടി കൊടുക്കാനുള്ള വേദിയാണെന്നും എം സ്വരാജ് പറഞ്ഞു.
‘കേരളത്തില്‍ ഇടത് വിരുദ്ധ ദുഷ്ട സഖ്യം ചില മാധ്യമങ്ങളുടെ പിന്തുണയോടു കൂടി പ്രവര്‍ത്തിക്കുന്നു. മാന്യതയുടെ മുഖം മൂടി അണിഞ്ഞ യുഡിഎഫ് അവരുടെ കാലത്തെ അഴിമതിയുടെ തീവെട്ടിക്കൊള്ളയെ പറ്റി മറന്ന് പോയി. പ്രമേയ അവതരണം നടത്തിയ വി ഡി സതീശന് പോലും അവരുടെ സര്‍ക്കാരിന്റെ കാലത്ത് വിമര്‍ശിച്ചത് തീവെട്ടിക്കൊള്ളയെന്നാണ്. പക്ഷേ, പ്രമേയാവതാരകന് ഈ അവിശ്വാസം അവതരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരെ പോലും ആ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല’, സ്വരാജ് വ്യക്തമാക്കി.
‘അഴിമതി കൊടികുത്തി വാഴുന്നെന്നാണ് പ്രതിപക്ഷ നേതാവ് പോലും അന്ന് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇന്നിവിടെ പ്രതിപക്ഷ നേതാവ് പോലും ഞങ്ങള്‍ക്കെതിരെ ആ വാക്ക് ഉപയോഗിച്ചിട്ടില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് നിങ്ങളുടെ അത്രയും അഴിമതി ആരോപണങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടില്ലായെന്ന് നിങ്ങള്‍ക്ക് തന്നെ അറിയുന്നത് കൊണ്ടാണ്. നിങ്ങളുടെ ആരോപണങ്ങളെല്ലാം പൊളിക്കാനുള്ള ഒരു വേദിയായി അവിശ്വാസ പ്രമേയം മാറിയതില്‍ നന്ദിയുണ്ട്’, സ്വരാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക