തിരുവനന്തപുരം∙ 151 വർഷം പഴക്കമുള്ള സെക്രട്ടേറിയറ്റ് കെട്ടിടത്തിനു തീപിടിക്കുന്നത് ആദ്യമായല്ല. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപും തീപിടിത്തമുണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രാധാന്യമുള്ള ഫയലുകള് തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ എത്തുമ്പോൾ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ.
നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി: എതിർപ്പുമായി പ്രതിപക്ഷം
ഇടി വെട്ടിയവനെ തീ പിടിച്ചെന്ന് കേൾക്കുന്നത് ആദ്യം; പരിഹസിച്ച് മുനീർ
2006ൽ ലാവ്ലിന് ഫയലുകൾ തേടി സിബിഐ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് എൻഐഎയും ഇഡിയും യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ഫയലുകൾ ആരാഞ്ഞ ഘട്ടത്തിലാണ് ഇപ്പോൾ തീപിടിത്തമുണ്ടായത്. കന്റോൺമെന്റ് ഗേറ്റുവഴി സെക്രട്ടേറിയറ്റിലേക്കു കയറുമ്പോൾ പഴയ നിയമസഭാ മന്ദിരം കഴിഞ്ഞ് നോർത്ത് ബ്ലോക്ക് ആരംഭിക്കുന്നയിടത്ത് ഒന്നാം നിലയിലാണ് 2006ൽ ചെറിയ തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടായിരുന്നു കാരണം. ഇതിനു താഴത്തെ നിലയിലാണ് സെക്രട്ടേറിയറ്റിലെ ഫയലുകൾ സൂക്ഷിക്കുന്ന റെക്കോർഡ് റൂം.
ലാവ്ലിന് കേസ് ആദ്യം അന്വേഷിച്ച വിജിലൻസ് സംഘത്തിന് ഊർജവകുപ്പിലെ ചില പ്രധാന ഫയലുകൾ കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ സംഘം സെക്രട്ടേറിയറ്റിലെത്തി പരിശോധന നടത്തിയെങ്കിലും ഫയൽ കണാനില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഫയൽ സെക്രട്ടേറിയറ്റിൽ വീണ്ടും ‘പ്രത്യക്ഷപ്പെട്ടെന്ന’ വിവരം ലഭിച്ചതിനെത്തുടർന്നു സിബിഐ സംഘം രാവിലെ സെക്രട്ടേറിയറ്റിലെ റെക്കോർഡ് റൂമിലെത്തി ചുമതലയുള്ള അണ്ടർ സെക്രട്ടറിയോട് വിവരങ്ങൾ ആരാഞ്ഞു. 4 മണിക്കുള്ളിൽ ഫയൽ നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ സംഘം മടങ്ങിയതിനു പിന്നാലെയാണ് തീപിടിത്തം ഉണ്ടായത്. നാശനഷ്ടങ്ങളുണ്ടായില്ല. പിന്നീട് ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുവാദത്തോടെ സിബിഐക്കു കൈമാറി.
രണ്ടു കൊല്ലം മുൻപ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഓഫിസിലും തീപിടിത്തമുണ്ടായി. ഇപ്പോൾ തീപിടിത്തമുണ്ടായതിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഈ ഓഫിസ് ഇപ്പോൾ ഉപയോഗിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം തീപിടിക്കാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടി വിവിധ റിപ്പോർട്ടുകൾ സർക്കാരിനു സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ദർബാർ ഹാൾ ഉൾപ്പെടുന്ന പ്രധാന കെട്ടിടം അതേപടി നിലനിർത്തി, ബലപ്പെടുത്തി, നവീകരിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. 1869 ജൂലൈ എട്ടിനാണ് ആയില്യം തിരുനാൾ മന്ദിരം ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക