ഭർത്താവ് ചങ്ങലയ്ക്കിട്ട് അതീവ പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെ മോചിപ്പിച്ച് വനിതാ കമ്മീഷൻ. ഡൽഹി വനിതാ കമ്മീഷന്റെ സമയോചിത ഇടപെടൽ മൂലമാണ് കഴിഞ്ഞ ആറു മാസമായി ദുരിതാവസ്ഥയിൽ കഴിഞ്ഞിരുന്ന 32കാരിക്ക് മോചനത്തിന് വഴി ഒരുക്കിയത്.
ഡൽഹി ത്രിലോക്പുരി മേഖലയിലാണ് സംഭവം. യുവതിയുടെ അവസ്ഥ സംബന്ധിച്ചു കമ്മീഷന്റെ ഗ്രൗണ്ട് വോളന്റീർസ് നൽകിയ വിവരം അനുസരിച്ചു ചെയർപേഴ്സൺ സ്വാതി മാലിവാളിന്റെ നേതൃത്വത്തിൽ ആയിരിന്നു രക്ഷ ദൗത്യം.
കഴിഞ്ഞ ദിവസം രാവിലെയോടെ ഇവിടെയെത്തിയ വനിതാ കമ്മീഷൻ സംഘം വിസർജ്യവശിഷ്ടങ്ങൾക് നടുവിൽ തീർത്തും പരിതാപകരമായ അവസ്ഥയിൽ ചങ്ങലയ്ക്കിട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അസഹനീയമായ ദുർഗന്ധം വമിക്കുന്ന മുറിയിൽ കഴിഞ്ഞ ആറു മാസമായി കഴിഞ്ഞിരുന്ന ഇവർ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ക്രൂര മർദ്ദനവും ഏൽക്കേണ്ടി വന്നിരുന്നു എന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 11 വർഷം ആയെന്നാണ് റിപ്പോർട്ട്. മൂന്നു കുട്ടികളും ഉണ്ട്. ഭാര്യയുടെ മാനസിക നില തകരാറിൽ ആയത് കൊണ്ടാണ് ചങ്ങലയ്ക്കിട്ടതെന്നാണ് ഭർത്താവിന്റെ വാദം. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക