ശശി തരൂര്‍ അധ്യായം അടച്ച് കെപിസിസി. പാര്‍ട്ടിയിലെ പ്രശ്നം മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് കൊടിക്കുന്നിലിനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം താക്കീത് ചെയ്തത്. തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവന വേണ്ടെന്നും നേതാക്കള്‍ക്ക് കെപിസിസി നിര്‍ദേശം നല്കി.
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയതില്‍ സംസ്ഥാനത്തെ രണ്ട് നേതാക്കള്‍ ഉള്‍പ്പെട്ട സംഭവം കെപിസിസി രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുകയും നിലപാടെടുക്കുകയും ചെയ്തിരുന്നു. കത്ത് പരസ്യമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന പി ജെ കുര്യന്റെ വിശദീകരണം അംഗീകരിച്ച രാഷ്ട്രീകാര്യ സമിതി, ശശി തരൂരിന്റെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ വിഷയം പരസ്യ ചര്‍ച്ചയാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയോ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തെ പ്രതികൂലമാക്കുകയോ ചെയ്യരുതെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെ ധാരണ.
ഇതിനിടെയാണ് രൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നില്‍ സുരേഷ് ശശി തരൂരിനെ പരസ്യമായി വിമര്‍ശിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികരിച്ചും പ്രതികരണങ്ങള്‍ കൂടി ഉണ്ടായതോടെ പാര്‍ട്ടിയിലെ തര്‍ക്കം വലിയ മാധ്യമ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇതിലേക്ക് വഴിവെച്ചതിനാണ് കൊടിക്കുന്നിലിനെ സംസ്ഥാന നേതൃത്വം താക്കീത് നല്‍കിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാതെ പരസ്യ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കരുതെന്ന സന്ദേശം കര്‍ശന ഭാഷയില്‍ കൊടിക്കുന്നിലിന് കൈമാറിയെന്നാണ് സൂചന. ഇതിന് പിന്നാലെ പാര്‍ട്ടിയെ തകര്‍ക്കുന്ന പടപ്പുറപ്പാടിന്റെ ഭാഗമാവില്ലെന്ന ഫേസ് ബുക്ക് പോസ്റ്റിട്ട് കൊടിക്കുന്നില്‍ പിന്മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക