പതിമൂന്നാം വരവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഏറെ മാറിയിരിക്കുന്നു. വിദേശ മണ്ണിലേക്കു തിരിച്ചെത്തുന്ന ഇന്ത്യൻ ലീഗിന് ആരവങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയില്ല. ജാഗ്രതയാണ് ഈ ഐപിഎല്ലിന്റെ മുഖമുദ്ര. കോവിഡ് വെല്ലുവിളികളെയും യുഎഇ വേദികളിലെ അപ്രതീക്ഷിത സാഹചര്യങ്ങളെയും മറികടക്കാൻ, ക്രിക്കറ്റിൽ മാത്രം ജാഗ്രത കേന്ദ്രീകരിച്ച 8 ടീമുകളുടെ ‘റിയാലിറ്റി ഷോ’ യാണ് ഇത്തവണ ഐപിഎൽ.
രണ്ടര മാസത്തോളം നീളുന്ന ഐപിഎല്ലിൽ ഇക്കുറി ക്രിക്കറ്റിനു മാത്രമേ ഇടമുള്ളൂ. ഓഗസ്റ്റ് അവസാന വാരത്തോടെ യുഎഇയിൽ കേന്ദ്രീകരിച്ച ടീമുകളെല്ലാം ലീഗ് തീരുംവരെ കോവിഡ് പ്രോട്ടോക്കോളിനു കീഴിലാണ്. ഓരോ ടീമിനും പ്രത്യേക ‘ബയോ സെക്യുർ ബബ്ൾ’ ബാധകമാക്കിയതോടെ താരങ്ങൾക്കു പുറംലോകവുമായി ബന്ധം പോലുമുണ്ടാകില്ല. വിജയംകൂടി കനിഞ്ഞാൽ ഫൈനൽ നടക്കുന്ന നവംബർ 10 വരെ ക്രിക്കറ്റിന്റെ ‘ക്വാറന്റീനിൽ’ ആകും താരങ്ങൾ.
വെറും 53 ദിവസങ്ങൾക്കുള്ളിൽ 60 മത്സരങ്ങൾക്കാണു ഷാർജ, ദുബായ്, അബുദാബി എന്നീ 3 സ്റ്റേഡിയങ്ങളിൽ വേദിയൊരുങ്ങുന്നത്. ദുബായിലേതു സ്ലോ പിച്ചാണെങ്കിൽ ഷാർജയിൽ ഫ്ലാറ്റ് വിക്കറ്റാണ്. പേസർമാർക്കും സ്പിന്നർമാർക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന പിച്ചാണ് അബുദാബിയിലേത്. ലീഗ് പുരോഗമിക്കുന്തോറും പിച്ചുകളുടെ സ്വഭാവത്തിൽ മാറ്റം വരുമെന്ന വെല്ലുവിളിയും ടീമുകൾക്കു മുന്നിലുണ്ട്.
ലീഗിലെ ഹോം മത്സരങ്ങളെന്നും എവേ മത്സരങ്ങളെന്നുമുള്ള അന്തരം ഇക്കുറിയില്ലെന്നു ചുരുക്കം. ടീമുകൾക്കു ചില വേദികളിൽ കൂടുതൽ മത്സരമുണ്ടെങ്കിലും ഹോം ഗ്രൗണ്ടെന്ന ആനുകൂല്യം പറയാനാവില്ല. ഫലത്തിൽ 14 എവേ മത്സരമെന്ന പരീക്ഷണമാണു ടീം മാനേജ്മെന്റുകൾക്കു മുന്നിലുള്ളത്.
വാങ്കഡെയും ചിന്നസ്വാമിയും സവായ് മാൻസിങ്ങും പോലുള്ള ‘ഹോം’ ഗ്രൗണ്ടുകൾ മുന്നിൽക്കണ്ടു ടീമൊരുക്കിയവരാണ് ഐപിഎൽ ഫ്രാഞ്ചൈസികൾ. സ്വന്തം മൈതാനത്തിന്റെ കരുത്തും കരുതലും കണക്കിലെടുത്തായിരുന്നു ടീമൊരുക്കം. പക്ഷേ, ലീഗ് കടൽ കടക്കുമ്പോൾ ആ കണക്കുകൂട്ടലുകൾക്ക് അത്ര ബലം പോരാ.
ബാറ്റിങ് വെടിക്കെട്ടിന്റേതല്ല ഈ ഐപിഎല്ലെന്നാണു വിലയിരുത്തൽ. ബൗൺസും വേഗവും കുറഞ്ഞതാണു യുഎഇയിലെ വിക്കറ്റുകൾ. ചൂടൻ കാലാവസ്ഥയും കൂടിയാകുന്നതോടെ ലീഗ് മുന്നോട്ടുപോകുന്തോറും ബാറ്റിങ് ദുഷ്കരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക