മോഷണം കയ്യോടെ പിടികൂടിയതിലുളള പ്രതികാരം തീര്‍ക്കാന്‍ വീട്ടുടമസ്ഥയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് അപമാനിച്ച കേസില്‍ വീട്ടുജോലിക്കാരിയുടെ കാമുകന് പിടിയില്‍.
മൊബൈല്‍ നമ്പറും അശ്ലീല സന്ദേശങ്ങളും ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച് തന്നെ അപമാനിച്ചു എന്ന് കാണിച്ച് വീട്ടുടമസ്ഥ നല്കിയ പരാതിയിലാണ് നടപടി. വീട്ടു ജോലിക്കാരിയും കാമുകനും ചേര്‍ന്നാണ് വീട്ടുടമസ്ഥയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചതെന്ന് പൊലീസ് പറയുന്നു.
ഡല്‍ഹിയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടുജോലിക്കാരി ശ്രുതി മോഷണം നടത്തിയത് കയ്യോടെ പിടികൂടിയിരുന്നു. പൊലീസില്‍ അറിയിക്കാതെ പ്രശ്നം രമ്യമായി പരിഹരിച്ചു. എന്നാല്‍ വീട്ടുമസ്ഥയെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്തയാണ് ഫെയ്സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കാന്‍ ഇരുവരെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ശ്രുതിയുടെ കാമുകനായ സൂരജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
തന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ പ്രൊഫൈലിലൂടെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുടമസ്ഥ ഗ്രേറ്റര്‍ കൈലാഷ് പൊലീസിലാണ് പരാതി നല്‍കിയത്. വീട്ടുടമസ്ഥയെ ഒരു പാഠം പഠിപ്പിക്കാന്‍ കാമുകനുമായി ചേര്‍ന്ന് ശ്രുതി വ്യാജ പ്രൊഫൈല്‍ നിര്‍മ്മിക്കുകയായിരുന്നു.
ശ്രുതിക്ക് വേണ്ടി സൂരജാണ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു. ‘പെയ്ഡ് സെക്സ്’ എന്ന പേരിലായിരുന്നു അക്കൗണ്ട്. തുടര്‍ന്ന് വീട്ടുടമസ്ഥയുടെ ഫോണ്‍ നമ്പറും ചില അശ്ലീല ചിത്രങ്ങളും അക്കൗണ്ടില്‍ പങ്കുവെച്ച് അപമാനിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഫോണ്‍ കോളുകള്‍ വന്നു തുടങ്ങിയതോടെയാണ് വീട്ടുടമസ്ഥ ഇക്കാര്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക