വിമാനമിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ട് പോയത് സ്വർണക്കടത്ത് സംഘമെന്ന് സൂചന. സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഗുണ്ടാ സംഘത്തിൻറെ മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ റിയാസിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
ഗുണ്ടാ സംഘത്തിനടുത്തു നിന്നും മോചിതനായ റിയാസ് പത്തുമണിയോടെയാണ് കുറ്റ്യാടി കുണ്ടുതോട്ടിൽ ഉള്ള വീട്ടിലെത്തിയത്. റിയാസ് വീട്ടിലെത്തിയ വിവരമറിഞ്ഞ കൊണ്ടോട്ടി പോലീസ് കുറ്റ്യാടിയിൽ എത്തി റിയാസിൻറെ മൊഴിയെടുത്തു.
അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തനിക്ക് സ്വർണക്കടത്ത് സംഘവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റിയാസ് പോലീസിന് നൽകിയ മൊഴി. അബുദാബിയിൽ വെച്ച് സ്വർണക്കടത്ത് സംഘം കേരളത്തിൽ എത്തിക്കാനായി ക്യാപ്സൂൾ രൂപത്തിൽ സ്വർണ്ണം നൽകിയിരുന്നെങ്കിലും നിയമവിരുദ്ധമായതിനാൽ സ്വീകരിച്ചില്ല. ഇതിലുള്ള പകയാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും റിയാസ് മൊഴി നൽകി. ഗുണ്ടസംഘം തന്നെ ക്രൂരമായി മർദിച്ചെന്നും റിയാസ് പറഞ്ഞു.
സ്വർണ്ണക്കടത്തിൽ റിയാസിന് നേരിട്ട് പങ്കില്ലെന്നാണ് പോലീസ് നൽകുന്ന സൂചന. എന്നാൽ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പോലീസ്ന്റെ നിഗമനം. മർദനത്തിൽ പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് ആറു മണിക്ക് കരിപ്പൂരിൽ വിമാനമിറങ്ങി ടാക്സി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഒരു സംഘം റിയാസിനെ തട്ടിക്കൊണ്ടു പോയത്. ഒന്നിലധികം വാഹങ്ങളിലായെത്തിയ സംഘമാണ് റിയാസിനെ തട്ടിക്കൊണ്ട് പോയതെന്ന് ടാക്സി ഡ്രൈവർ മൊഴി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക