യുട്യൂബ് ചാനലുകൾക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. യുട്യൂബ് ചാനലുകൾ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് റഹിം പറഞ്ഞു.
സൈബർ ലോകം അതിവേഗം വിപുലപ്പെടുന്നു. എന്നാൽ ഈ വേഗതയിൽ ഇത് സംബന്ധിച്ച നിയമ നിർമാണങ്ങൾ പുരോഗമിക്കുന്നില്ല. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ കൂടുതൽ ശക്തമായ നിയമ നിർമാണങ്ങൾ ഉണ്ടായേ മതിയാകൂവെന്നും റഹിം കുറിച്ചു.
ആരെയും വ്യക്തിഹത്യ നടത്താൻ കഴിയുന്ന സൈബർ ക്വട്ടേഷൻ സംഘമായി യുട്യൂബ് ചാനലുകൾ പലതും മാറിയിരിക്കുന്നു. സ്ത്രീ വിരുദ്ധമായ വഷളൻ ചാനലുകൾ ഇന്ന് അധികമാണെന്നും റഹിം ഫേസ്ബുക്കിൽ എഴുതി.
റഹിമിന്റെ കുറിപ്പ് :
യൂട്യൂബ് ചാനലുകൾ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു. ഫലപ്രദമായ നിയമ നിർമ്മാണത്തിന് ഇനിയും വൈകിക്കൂട. അക്ഷരാർത്ഥത്തിൽ പാപ്പരാസി സംസ്കാരമാണ് ഭൂരിഭാഗം യൂട്യൂബ് ചാനലുകളും പിന്തുടരുന്നത്. മസാല കഥകളുമായി കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ ശ്രമിക്കുകയാണ് ഇത്തരം ചാനലുകൾ.
സൈബർ ലോകം അതിവേഗം വിപുലപ്പെടുന്നു. എന്നാൽ ഈ വേഗതയിൽ ഇത് സംബന്ധിച്ച നിയമ നിർമാണങ്ങൾ പുരോഗമിക്കുന്നില്ല. സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ കൂടുതൽ ശക്തമായ നിയമ നിർമാണങ്ങൾ ഉണ്ടായേ മതിയാകൂ..
മസാലകൾ എഴുതി വിട്ട് ഇക്കൂട്ടർ സമ്പാദിച്ചു കൂട്ടുന്നത് വലിയ തുകയാണ് എന്നത് കൂടി ഓർക്കണം. ആരെയും വ്യക്തിഹത്യ നടത്താൻ കഴിയുന്ന സൈബർ കൊട്ടേഷൻ സംഘമായി ഈ യുട്യൂബ് ചാനലുകൾ പലതും മാറിയിരിക്കുന്നു.
സ്ത്രീ വിരുദ്ധമായ വഷളൻ ചാനലുകൾ ഇന്ന് അധികമാണ്. സ്ത്രീ വിരുദ്ധത മാത്രമല്ല, പൊതു പ്രവർത്തകരെയും, സംഘടനകളെയും, ഉദ്യോഗസ്ഥരെയും, സാംസ്കാരിക പ്രവർത്തകരെയും വ്യക്തിഹത്യ നടത്താനും വ്യാജ പ്രചരണം നടത്താനും പണം വാങ്ങി പ്രവർത്തിക്കുന്നുണ്ട് കുറേ യുട്യൂബ് ചാനലുകൾ.
കാഴ്ചക്കാർ വർധിക്കുന്ന മുറയ്ക്ക് യുട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം തന്നെ വളരെ വലുതാണ്. അതിന് പുറമെയാണ് കൊട്ടേഷൻ കരാറിലൂടെയും ബ്ലാക്ക് മെയിലിങ്ങിലൂടെയും ആർജ്ജിക്കുന്ന കള്ളപ്പണം. അക്ഷരാർഥത്തിൽ മാഫിയാവൽകരിക്കപ്പെട്ടിരിക്കുകയാണ് ഈ യൂട്യൂബ് ചാനൽ വ്യവസായം. ഈ ക്രിമിനലുകൾക്ക് അടിയന്തിരമായി മൂക്കുകയർ ഇടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക