കൊച്ചി: എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ വച്ചായിരുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. 2017ല്‍ നടന്നത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നെന്നും സ്വപ്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മൊഴി നൽകി. യുഎഇ കോൺസൽ ജനറലും മുഖ്യമന്ത്രിയും തമ്മിലായിരുന്നു കൂടിക്കാഴ്ച.
ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാൻ മുഖ്യമന്ത്രി നിർദേശിച്ചതായും സ്വപ്നയുടെ മൊഴിയിലുണ്ട്. കോൺസുലേറ്റിലെ സെക്രട്ടറിയായതു മുതൽ മുഖ്യമന്ത്രിക്കു തന്നെ അറിയാം. 48.5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും സ്വപ്ന സുരേഷ് ഇഡിയോടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്പേസ് പാർക്കിൽ ജോലി കിട്ടിയത് എങ്ങനെ എന്ന ചോദ്യത്തിനായിരുന്നു മറുപടി. സ്വര്‍ണക്കടത്ത് കേസില്‍ രണ്ടുദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ സംശയമുനയില്‍ തന്നെയെന്ന നിലപാടിലാണ് കസ്റ്റംസ്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വരെ അറിവുണ്ടായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിഞ്ഞില്ലെന്ന മൊഴി വിശ്വസനീയമല്ലെന്ന നിലപാടിലാണ് അന്വേഷണസംഘം. സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറില്‍ നിന്നെത്തിയ ഫോണ്‍ കോളുകളും ശിവശങ്കറും തമ്മിലുള്ള ബന്ധവും അന്വേഷണത്തിലാണ്. ചൊവ്വാഴ്ച അന്വേഷണസംഘം കടുത്ത നടപടികളിലേക്കു നീങ്ങിയേക്കുമെന്നാണു സൂചന.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഏറെ അടുപ്പമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളെ ആധാരമാക്കിയാണ് രണ്ടുദിവസവും കസ്റ്റംസ് ചോദ്യം ചെയ്തത്. ഇത്രയും അടുപ്പമുള്ള വ്യക്തി സ്വര്‍ണക്കടത്ത് പിടിച്ച ശേഷം സ്വപ്നയെ വിളിച്ചിട്ടില്ലെന്നു പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മാത്രവുമല്ല സ്വപ്ന ഒളിവിലായിരിക്കെ ഒരു പ്രത്യേക നമ്പറിലേക്ക് ഒട്ടേറെ തവണ വിളിച്ചിരുന്നു. ഭര്‍ത്താവ് ജയശങ്കറിന്റെ മൊഴി കസ്റ്റംസ് രേഖപ്പെുത്തിയെങ്കിലും ഈ ഫോണ്വിളികളെക്കുറിച്ചോ നമ്പരിനെക്കുറിച്ചോ അറിയില്ലെന്നാണു പറഞ്ഞത്. ഈ സാഹചര്യത്തിലാണു ഫോണ്‍വിളിയും എം. ശിവശങ്കറുമായുള്ള ബന്ധത്തിലേക്ക് കസ്റ്റംസിന്റെ അന്വേഷണം കടന്നത്.
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടെന്നതിന്റെ തെളിവുകള്‍ അന്വേഷണസംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വപ്നയ്ക്കു ലോക്കറെടുത്തു നല്കാന് ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന ശിവശങ്കറിന്റെ ആദ്യ ചോദ്യം ചെയ്യലിലെ മൊഴി കള്ളമാണെന്ന് വാട്സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമായിട്ടുണ്ട്. ചട്ടം ലംഘിച്ച് കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം വിതരണം ചെയ്യാന്‍ പദ്ധതിയുണ്ടാക്കിയതും ഇതിന് സാമൂഹ്യനീതിവകുപ്പിനോട് നിര്‍ദേശിച്ചതും താനാണെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുമുണ്ട്. ചൊവ്വാഴ്ച ഹാജരാകുമ്പോള്‍ മൊഴികള്‍ക്ക് ആധാരമായ തെളിവുകള്‍ നല്‍കണമെന്നാണ് അന്വേഷണ സംഘം ശിവശങ്കറിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക