കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് അധികകാലം തുടരാന്‍ ബി.എസ് യെദിയൂരപ്പക്ക് കഴിയില്ലെന്ന് ബി.ജെ.പി നേതാവ് ബസാനഗൗഡ പാട്ടീല്‍ യത്നാല്. കഴിഞ്ഞ ദിവസം രാത്രി ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
ബി.ജെ.പി നേതാവ് യെദിയൂരപ്പക്കെതിരെ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍
‘ബി. എസ് യെദിയൂരപ്പയെക്കൊണ്ട് പാര്‍ട്ടി ഹൈക്കമാന്‍ഡ് പൊറുതി മുട്ടിയിരിക്കുകയാണ്. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് ഉടന്‍ തന്നെ ഒരു പുതിയ മുഖ്യമന്ത്രിയുണ്ടാകും,’ ബി.ജെ.പി നേതാവ് പറഞ്ഞു. യെദിയൂരപ്പ പ്രവര്‍ത്തിക്കുന്നത് ശിവമോഗ ജില്ലയുടെ മാത്രം മുഖ്യമന്ത്രിയെ പോലെയാണെന്നും യത്നാല് പറഞ്ഞു.
‘യെദിയൂരപ്പ ഉത്തര കര്‍ണാടകയെ പൂര്‍ണമായും അവഗണിക്കുകയാണ്. ഉത്തര കര്‍ണാടകയില്‍ നിന്ന് മാത്രം 100 എം.എല്‍.എമാര്‍ വന്നത് കൊണ്ടാണ് ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരം നേടാനായത്. എന്നിട്ടും വെറും 15 എം.എല്‍.എമാര്‍ മാത്രമുള്ള ദക്ഷിണ കര്‍ണാടകയില്‍ നിന്നാണ് മുഖ്യമന്ത്രിയെ ബി.ജെ.പി തെരഞ്ഞെടുത്തത്,’ ബി.ജെ.പി നേതാവ് പറഞ്ഞു.
പാര്‍ട്ടി ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോദി ഉത്തര കര്‍ണാടകയില്‍ നിന്നും പുതിയ ഒരു പേര് കണ്ടു വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക