കണ്ണൂർ: സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് പയ്യന്നൂരില്‍ നിര്‍മ്മിക്കുന്ന തീയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം 27ന് രാവിലെ 11ന് സാംസ്കാരിക മന്ത്രി എകെ ബാലന് നിര്‍വഹിക്കും. തിയറ്റര്‍ സമുച്ചയത്തില്‍ 309 സീറ്റുകളും രണ്ടു സ്ക്രീനുകളുമാണുള്ളത്.
കെഎസ്എഫ്ഡിസിക്ക് ഇപ്പോള്‍ ആറു ജില്ലകളിലായി 17 സിനിമാ തീയറ്ററുകളും ഒരു പ്രിവ്യൂ തീയറ്ററും മൂന്നു സ്റ്റുഡിയോകളുമാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിപ്രകാരം കലാമൂല്യമുള്ള ചിത്രങ്ങള്‍ ഒരേ സമയം പ്രേക്ഷകരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ആധുനികരീതിയിലുള്ള 100 സ്ക്രീനുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്‍ പുതിയ തീയറ്റര്‍ വരുന്നത്.
4 കെ- ത്രീഡി ഡിജിറ്റല്‍ പ്രൊജക്ഷന്, മേന്മയേറിയ ഡോള്‍ബി അറ്റ്മോസ് ശബ്ദ സംവിധാനം, ജെ.ബി.എല്‍ സ്പീക്കര്‍, സില്‍വര്‍ സ്ക്രീന്‍, ഇന്വെര്ട്ടര്ടൈപ്പ് ശീതികരണ സംവിധാനം, നിരീക്ഷണ ക്യാമറകള്‍, വൈദ്യുതി തടസ്സം ഒഴിവാക്കാന്‍ ആധുനിക ജനറേറ്ററുകള്‍, ഫയര്‍ ഫൈറ്റിംഗ് സംവിധാനം, ആധുനിക രീതിയിലുള്ള ത്രീഡി സംവിധാനം, സൗകര്യപ്രദമായ സോഫാ പുഷ്ബാക്ക് ഇരിപ്പിടങ്ങള്‍, എല്‍.ഇ.ഡി ഡിസ്പ്ലേ, ആധുനിക ടോയ്ലെറ്റ് സൗകര്യം, ലിഫ്റ്റ് സംവിധാനം, ക്യാന്റീന്, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ പുതിയ തീയറ്റര്‍ സമുച്ചയത്തിലുണ്ടാകും.
പയ്യന്നൂരിലെ ഉദ്ഘാടനചടങ്ങില്‍ സി കൃഷ്ണന് എംഎല്‍എ അധ്യക്ഷനാകും. കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന്‍ കരുണ്‍, എംഡി എന്‍ മായ തുടങ്ങിയവരും സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക