കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന് പുതിയ പാക്കേജ്. തൊഴിലാളികളുടെ നീണ്ട കാലത്തെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജീവനക്കാർക്ക് കുടിശികയായ ശമ്പള റിക്കവറി, മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഉൾപ്പടെയുള്ള 255 കോടി രൂപ അടിയന്തരമായി സർക്കാർ നൽകും.
2012നുശേഷം ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടില്ലാത്തതിനാൽ എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1,500 രൂപ വീതം ഇടക്കാലാശ്വാസം അനുവദിക്കും.
എംപാനൽ ജീവനക്കാരെ പിരിച്ചുവിടില്ല. കോടതിവിധിയുടെ അടിസ്ഥാനത്തിൽ പത്തുവർഷം സേവനമുള്ളവരും പിഎസ്സി, എംപ്ലോയ്മെന്റ് വഴി നിയമനം ലഭിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ. ബാക്കിയുള്ളവരെ ഘട്ടം ഘട്ടമായി കെഎസ്ആർടിസിയുശട സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തിൽ തുടർന്നും തൊഴിൽ നൽകും. സ്കാനിയ, വോൾവോ ബസുകൾ, ദീർഘദൂര ബസുകൾ, പുതുതായി കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.
കെഎസ്ആർടിസി സർക്കാരിന് നൽകാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3,194 കോടി രൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോർപ്പറേഷന് ബാധ്യതയില്ലാത്ത രീതിയിൽ പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കും. കൺസോർഷ്യവുമായി ഉണ്ടാക്കിയിട്ടുള്ള ഇപ്പോഴത്തെ ധാരണ പ്രകാരം സർക്കാരിൽ നിന്നല്ലാതെ കെഎസ്ആർടിസിക്ക് വായ്പയെടുക്കാൻ അവകാശമില്ല. സർക്കാർ മുൻകൈയ്യെടുത്ത് കൺസോർഷ്യവുമായി ചർച്ച ചെയ്ത് പുതിയൊരു വായ്പാ പാക്കേജ് ഉറപ്പുവരുത്തും.
വരുമാനം വർധിപ്പിക്കുന്നതിനും ചെലവുകൾ ചുരുക്കുന്നതിനും വളരെ വിശദമായ ഒട്ടേറെ നടപടികൾ സ്വീകരിക്കും. അടുത്ത മൂന്നുവർഷം കൊണ്ട് കെഎസ്ആർടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുകയാണ് ലക്ഷ്യം.
പുതിയ പാക്കേജ് ട്രേഡ് യൂണിയനുകളുമായി വിശദമായി ചർച്ച ചെയ്യും. കോവിഡിനെ തുടർന്ന് വലിയ പ്രതിസന്ധി സൃഷ്ടിച്ചതിനാൽ കെഎസ്ആർടിസിയുടെ നില വളരെ പരുങ്ങലിൽ ആയതിനാലാണ് പുതിയ പാക്കേജെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക