ഡല്‍ഹി: ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ എന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി. മകന് ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമില്ല എന്നാണ് പാര്‍ട്ടിയുടെ പൊതുവായ നിലപാട്. അമിത് ഷായുടെ മകന് ജയ് ഷായുടെ വരുമാനം കൂടിയത് പോലെയല്ല ബിനീഷിനെതിരായ കേസ്. ഇതില്‍ കോടിയേരി തന്നെ അന്വേഷണം സ്വാഗതം ചെയ്തെന്നും യെച്ചൂരി പറഞ്ഞു.
ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല. ബിനീഷിന്റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ല. നിലപാട് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ കോടിയേരി രാജിവയ്ക്കേണ്ട ആവശ്യമെന്താണെന്നും സീതാറാം യെച്ചൂരി ചോദിച്ചു. എം ശിവശങ്കറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ കേന്ദ്രം സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ സിപിഎം കോണ്‍ഗ്രസുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇതിന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതായും യെച്ചൂരി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര പാര്‍ട്ടികളുമായി സിപിഐഎം ധാരണയുണ്ടാക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സീറ്റ് വീതം വയ്ക്കും. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഡിഎംകെ മുന്നണിയില്‍ തുടരുമെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക