ഐപിഎൽ മത്സരങ്ങളിലെ പന്തയം വെപ്പിൽ പണം നഷ്ടമായ 19കാരൻ ആത്മഹത്യ ചെയ്തു. ജാർഖണ്ഡ് സ്വദേശിയായ സോനുകുമാർ യാദവ് ആണ് ജീവനൊടുക്കിയത്. രണ്ട് സഹോദരങ്ങൾക്കൊപ്പം ഹൈദരാബാദിൽ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സോനുവിനെ ചൊവ്വാഴ്ച പുലർച്ചെ ഹൈദരാബാദിലെ വാടകമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പഞ്ജഗുട്ടയിലെ ദ്വാരകാപുരി കോളനിയിലാണ് സോനു കഴിഞ്ഞിരുന്നത്. 6 മാസം മുൻപാണ് സോനുവിന്റെ വിവാഹം കഴിഞ്ഞത്. ഐപിഎൽ തുടങ്ങിയതിനു പിന്നാലെ വാട്സപ്പ് ഗ്രൂപ്പുകൾ വഴി സോനു വലിയ തോതിൽ പന്തയം വെച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സോനുവിന്റെ മുറിയിലെത്തിയ സഹോദരൻ കൈലാഷ് പന്തയം വെപ്പും മദ്യപാനവും നിർത്തി പണം സ്വരുക്കൂട്ടണമെന്ന് സഹോദരനെ ഉപദേശിച്ചു. ഇതിനു ശേഷം കൈലാഷ് തിരികെ പോയി. മണിക്കൂറുകൾക്കകം സോനുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി സോനു ഹൈദരാബാദിലാണ് താമസിക്കുന്നത്. പല ജോലികൾ ചെയ്ത് ജീവിക്കുന്ന സോനു പലരിൽ നിന്നായി പതിനായിരക്കണക്കിനു രൂപ കടം വാങ്ങിയിരുന്നു. മാസാവസാനം മൂന്ന് സഹോദരങ്ങളും തങ്ങളുടെ നീക്കിയിരിപ്പ് ഒരുമിച്ച് കൂട്ടി വീട്ടിലേക്ക് ആ പണം അയച്ചുകൊടുക്കാറായിരുന്നു പതിവ്. എന്നാൽ, പന്തയം വെപ്പ് ഉള്ളതിനാൽ സോനുവിന് പലപ്പോഴും ഇതിൽ പങ്കാവാൻ കഴിയാറുണ്ടായിരുന്നില്ല. അതിന്റെ വിഷമവും സോനുവിന് ഉണ്ടായിരുന്നു എന്ന് സഹോദരങ്ങൾ പറയുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്ന് പൊലീസ് അറിയിച്ചു. സോനുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ചില വാട്സപ്പ് ഗ്രൂപ്പുകളെപ്പറ്റി വിവരം ലഭിച്ചു എന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക