പാലക്കാട്: കേരളത്തിലേക്കു കടത്താൻ ശ്രമിച്ച മൂന്നു കോടി രൂപ വില വരുന്ന 296 കിലോ കഞ്ചാവുമായി ആന്ധ്ര, തമിഴ്നാട് സ്വദേശികൾ പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ടൗൺ സൗത്ത് പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ജില്ലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ട നടത്തിയത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന വൻകിട ഏജന്റായ ആന്ധ്രയിലെ നെല്ലൂർ ബട്ടുവരിപ്പാലം സ്വദേശി വെങ്കടേശ്വരലു റെഡ്ഡി (35), ഡ്രൈവർ സേലം പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാർ (27) എന്നിവരാണു പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ പുലർച്ചെയായിരുന്നു കഞ്ചാവ് വേട്ട. പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ മഞ്ഞക്കുളത്തിനു സമീപത്തു നിന്നു പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. മിനി ലോറിയിൽ പ്ലാസ്റ്റിക് കുപ്പികൾക്കു താഴെ ഒളിപ്പിച്ച നിലയിലാണു കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച വാളയാറിൽ നിന്ന് 65 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ആന്ധ്ര–ഒഡീഷ അതിർത്തിയിൽ നിന്നു കേരളത്തിലേക്കു വ്യാപകമായി കഞ്ചാവ് എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു.
ലോക്ഡൗൺ തുടങ്ങിയതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള കടത്തു നിലച്ചു. ഇതോടെ വിളവെടുത്ത കഞ്ചാവ് വൻതോതിൽ കെട്ടിക്കിടക്കുകയും വില കുത്തനെ കുറയുകയും ചെയ്തു. വില കുറഞ്ഞതും ആവശ്യക്കാരേറിയതുമാണു കേരളത്തിലേക്കു വൻ തോതിൽ കഞ്ചാവ് ഒഴുകാൻ കാരണം.
വാളയാർ പോലെ നൂറുകണക്കിനു ചരക്കു വാഹനങ്ങൾ കടന്നുപോകുന്ന ചെക്ക്പോസ്റ്റിൽ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇന്റലിജൻസ് വിഭാഗത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി വരും ദിവസങ്ങൾ പരിശോധനകൾ കർശനമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
പാലക്കാട് സൗത്ത് എസ്ഐ ആർ.രഞ്ജിത്ത്, ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്ഐ എസ്.ജലീൽ, വി.ജയകുമാർ, ടി.ആർ.സുനിൽ കുമാർ, ബി.നസീറലി, റഹീം മുത്തു, ആർ.കിഷോർ, സൂരജ് ബാബു, കെ.അഹമ്മദ് കബീർ, ആർ.വിനീഷ്, ആർ.രാജീദ്, കെ.ദിലീപ്, എസ്.ഷമീർ, പാലക്കാട് സൗത്ത് സ്റ്റേഷൻ എഎസ്ഐ ടി.ആർ.ശശി, എസ്സിപിഒ എം.സുനിൽ കുമാർ, സിപിഒ എസ്.സതീഷ് എന്നിവരടങ്ങിയ സംഘമാണു ദൗത്യത്തിനു നേതൃത്വം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക