വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകട മരണമെന്ന് സി.ബി.ഐ നിഗമനം. മരണത്തിൽ ദുരൂഹതകൾ ആരോപിച്ചുള്ള കലാഭവൻ സോബിയുടെ വെളിപ്പെടുത്തലുകൾ അടിസ്ഥാന രഹിതമാണെന്ന് സി.ബി.ഐ വിലയിരുത്തി. മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബി നൽകിയ മൊഴി കള്ളമാണെന്നു നുണ പരിശോധനാഫലത്തിൽ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അപകട സമയത്ത് സോബി കണ്ടതായി പറയുന്ന റൂബിൻ തോമസ് അന്ന് ബെംഗളൂരുവിലായിരുന്നു എന്ന് സിബിഐ കണ്ടെത്തി. സംഭവസ്ഥലത്ത് കള്ളക്കടത്ത് സംഘത്തെ കണ്ടുവെന്നാണ് സോബിയുടെ മൊഴി. ഇത് കൂടാതെ, ബാലഭാസ്കറിന്റെ വണ്ടി അപകടത്തിന് മുൻപ് ആക്രമിക്കപെട്ടുവെന്ന വാദവും തെറ്റാണെന്നു അന്വേഷണ സംഘം കണ്ടെത്തി.
വണ്ടി ഓടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നുവെന്ന ഡ്രൈവർ അർജുന്റെ മൊഴിയും കള്ളമാണെന്നു സിബിഐ അന്വേഷണത്തിൽ വ്യക്തമായി. നുണ പരിശോധനയുമായി സോബി പൂർണ്ണമായി സഹകരിച്ചില്ലെന്നും സി.ബി.ഐ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നിൽ കള്ളക്കടത്ത് സംഘമാണെന്നും ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നതിന് മുൻപ് അക്രമിക്കപ്പെട്ടിരുന്നുവെന്നും അജ്ഞാതർ വണ്ടിയുടെ ചില്ല് തകർത്തുവെന്നും സോബി മൊഴിയിൽ പറഞ്ഞിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികളായ ബാലഭാസ്കറിന്റെ മാനേജർ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവർക്ക് ഇതുമായി എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നതും സിബിഐ പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. കലാഭവൻ സോബി, ഡ്രൈവർ അർജുൻ അടക്കം നാല് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക