വെള്ളറട: വോട്ടു പിടിത്തത്തിനിടയിലും പാമ്പു പിടിക്കാൻ സമയം കണ്ടെത്തുകയാണ് വി.എസ്.അജേഷ് (ലാലു). പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കുന്നത്തുകാൽ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായ അജേഷ് അറിയപ്പെടുന്ന പാമ്പു പിടിത്തക്കാരനാണ്.
കൈവൻകാലയിൽ ഭവന സന്ദർശനം നടത്തുന്നതിനിടെ നിലമാമൂടു നിന്ന് വിളിയെത്തി. പുന്നാക്കര സ്വദേശി സനൽകുമാർ വീടുനിർമാണത്തിനായി പലക അടുക്കിവച്ചതിനിടയിൽ വലിയൊരു മൂർഖൻ.
പ്രചാരണം ഉടൻ നിർത്തി ലാലു പാമ്പിനെ പിടിക്കാൻ പോയി. 10 വയസ്സ് തോന്നിക്കുന്ന മൂർഖനെ നിമിഷങ്ങൾക്കുള്ളിൽ പിടികൂടി. വനംവകുപ്പിന്റെ പരുത്തിപ്പള്ളി ഓഫിസിലെ ഉദ്യോഗസ്ഥർക്കു കൈമാറി വീണ്ടും പ്രചാരണത്തിലേക്ക്.
രണ്ടു പതിറ്റാണ്ടായി അജേഷ് ഗ്രാമങ്ങളിൽ നിന്നു പാമ്പുകളെ പിടിച്ച് വനത്തിൽ വിടുന്നു. പതിനായിരത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ആയിരത്തിലേറെ ബോധവൽക്കരണ ക്ലാസുകളും നടത്തി.
ആയുർവേദ കോളജിലും വനംവകുപ്പിലും താൽക്കാലിക ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ പീപ്പിൾസ് ഫോർ അനിമൽസ് ഓർഗനൈസേഷൻെറ വൊളന്റിയറായി പ്രവർത്തിക്കുന്നു. പാമ്പു പിടിത്തത്തിൽ വനം വകുപ്പിൻെറ പരിശീലനം നേടിയിട്ടുണ്ട്. ഇത് കന്നി മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക