ചേർത്തല: ദേശീയപാതയിലെ ചേർത്തല തിരുവിഴ ജംക്ഷനു സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ യുവതി മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന ഭർത്താവിനും ഭർത്താവിന്റെ സുഹൃത്തുക്കളായ രണ്ടുപേർക്കും പരുക്കേറ്റു.
ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് (തോപ്പിൽ പറമ്പ്) അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ (19) ആണ് മരിച്ചത്. ഭർത്താവ് അനന്തു (22) സുഹൃത്തുക്കളായ അഭിജിത്ത്(20), ജിയോ (21) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്.
അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ജിയോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം. ആലപ്പുഴ ഭാഗത്തുനിന്നു വന്ന കാറും ചേർത്തല ഭാഗത്തുനിന്നെത്തിയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു.
മാരാരിക്കുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരും ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരായ നാലുപേരെയും പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയ, ജിയോ, അഭിജിത്ത് എന്നിവരെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പരുക്ക് ഗുരുതരമായതിനാൽ വിഷ്ണുപ്രിയയെയും ജിയോയെയും എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കും അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളജിലേക്കും അനന്തുവിനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി. വിഷ്ണുപ്രിയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
വെള്ളിയാഴ്ച രാത്രി ആലുവയിലെ വീട്ടിൽ നിന്നാണ് ഇവർ പുറപ്പെട്ടതെന്നാണു ബന്ധുക്കൾ പറയുന്നത്. ആലുവ മുപ്പത്തടം കാരോത്തുകുന്നിൽ പരേതരായ സുധീഷിന്റെയും അനുപമയുടെയും മകളാണ് വിഷ്ണുപ്രിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക