പത്തനംതിട്ട : അർധരാത്രി നിയന്ത്രണം വിട്ട കാർ നഗരസഭാ സ്റ്റേഡിയത്തിലേക്ക് മറിഞ്ഞ് 3 പേർക്ക് ഗുരുതര പരുക്ക്. അപകടത്തിനിടെ പൊട്ടിവീണ വൈദ്യുതി കമ്പി ശരീരത്തിൽ തുളച്ചുകയറി ഇരുചക്രവാഹന യാത്രക്കാർക്കും പരുക്കേറ്റു.
ഇന്നലെ രാത്രി 12 മണിയോടെ സെന്റ് പീറ്റേഴ്സ് ഭാഗത്ത് നിന്ന് അഴൂർ ഭാഗത്തേക്ക് വന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് സ്റ്റേഡിയത്തിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റും സമീപത്ത് നിന്ന വലിയ മരവും ഇടിച്ചു തകർത്ത് സ്റ്റേഡിയത്തിലേക്ക് പതിച്ചത്.
സ്റ്റേഡിയത്തിന് സമീപം താമസിക്കുന്നവർ വലിയ ശബ്ദം കേട്ട് ചെന്നപ്പോൾ വൈദ്യുതി തൂൺ തകർത്ത് സ്റ്റേഡിയത്തിലേക്ക് വീണു കിടക്കുന്ന കാറാണ് കണ്ടത്. ഉടൻതന്നെ ചില്ലു പൊട്ടിച്ച് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പത്തനംതിട്ട സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
കാറിന് പുറകിലായി വന്ന 2 ഇരുചക്രവാഹനയാത്രികർക്ക് പൊട്ടിവീണുകിടന്ന വൈദ്യുതി കമ്പി ശരീരത്തിൽ തുളച്ചുകയറി പരുക്കേറ്റു. അവരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേന, കെഎസ്ഇബി ജീവനക്കാർ എന്നിവർ സ്ഥലത്ത് എത്തി. സംഭവം അറിഞ്ഞ് ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാറും സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക