ഡൽഹി: 12,638 വജ്രങ്ങൾ കൊണ്ട് മോതിരം നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി 25 കാരൻ. ഇന്ത്യക്കാരനായ ഹർഷിത് ബൻസാൽ എന്ന ജ്വല്ലറി ഡിസൈനറാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്. ഏറ്റവും കൂടുതൽ വജ്രം ഉപയോഗിച്ച് നിർമ്മിച്ച് മോതിരമെന്ന റെക്കോർഡാണ് ഹർഷിത് സ്വന്തമാക്കിയിരിക്കുന്നത്.
പൂവിന്റെ ആകൃതിയിൽ നിർമ്മിച്ച ഈ മോതിരത്തിന് ദി മാരിഗോൾഡ് (ഐശ്വര്യത്തിന്റെ മോതിരം) എന്നാണ് പേരിട്ടിരിക്കുന്നത്. 165 ഗ്രാം മാത്രമാണ് ഇതിന്റെ തൂക്കം. എട്ട് പാളികളായാണ് മോതിരം നിർമ്മിച്ചിരിക്കുന്നത്. ഈ പാളികളിലെല്ലാം നിറയെ ചെറിയ ചെറിയ വജ്രകല്ലുകൾ നിറച്ചിരിക്കുകയാണ്.
ഈ അമൂല്യ സൃഷ്ടി താൻ ഒരിക്കലും വിൽക്കില്ലെന്നാണ് ഹർഷിത് പറയുന്നത്. നീണ്ടകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും ഗുജറാത്തിലെ സൂററ്റിൽ ജ്വല്ലറി ഡിസൈൻ പഠിക്കുന്ന കാലത്താണ് ഇത്തരമൊരു ആശയം മനസിൽ രൂപപ്പെട്ടതെന്നും ഹർഷിത് പറഞ്ഞു.
10,000 വജ്രക്കല്ലുകൾ ഉപയോഗിച്ച് മോതിരം നിർമ്മിക്കാനായിരുന്നു ഹർഷിത് ആദ്യം പദ്ധതിയിട്ടിരുന്നത്. പിന്നീടാണ് 12,000 ത്തിൽ അധികം വജ്രങ്ങൾ ഉപയോഗിച്ച് മോതിരം നിർമ്മിച്ചത്.
7,801 ഡയമണ്ടുകൾ കൊണ്ട് തീർത്ത മോതിരത്തിനായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ദി ഡിവൈൻ-7801 ബ്രഹ്മ വജ്രകമലം എന്ന് പേരിട്ടിരുന്ന മോതിരത്തിന് എട്ട് ദളങ്ങൾ വീതമുള്ള ആറു പാളികളാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക