ഭാര്യയ്ക്കും, മക്കള്‍ക്കും ബന്ധുക്കളായ മൂന്ന് കുട്ടികൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. ഇയാൾക്ക് ആസിഡ് നൽകിയയാളെയും അറസ്റ്റ് ചെയ്തു.
ഇരവിപുരം പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വാളത്തുംഗൽ ഇല്ലം നഗർ 161 മങ്കാരത്ത് കിഴക്കതിൽ ജയൻ (36), ഇയാൾക്ക് ആസിഡ് നൽകിയ മയ്യനാട് വടക്കുംകര പടിഞ്ഞാറ് വള്ളിയമ്പലത്തിന് വടക്ക് പ്രശോഭാ ഭവനിൽ സുരേഷ് (35) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജയനുവേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ ഒന്ന് ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ വാളത്തുംഗലായിരുന്നു സംഭവം.
വാളതുംഗൽ സഹൃദയ ക്ലബിന്സമീപം മംഗാരത്കിഴക്കതിൽ രജി, മകൾ 14 വയസുകാരി ആദിത്യ സമീപത്തെകുട്ടികളായ പ്രവീണ, നിരഞ്ജന എന്നിവർക്ക് നേരെയാണ് രജിയുടെ ഭർത്താവ് ജയൻ ആസിഡ് ഒഴിച്ചത്.
രജി ലോട്ടറി കടയിൽ ജോലിയ്ക്ക് പോയതിന്റെ വൈരാഗ്യം മൂലമാണ് ഇയാൾ ആസിഡ് ഒഴിച്ച് ഭാര്യയേയും മക്കളെയും കൊല്ലാൻ ശ്രമിച്ചത്. ഒന്നാം തീയതി രാത്രി ഒമ്പതുമണിയോടെ ആസിഡുമായി വീട്ടിലെത്തിയ ജയൻ ആസിഡ് ഒളിച്ചുവച്ച ശേഷം വീട്ടിലെത്തി വഴക്കുണ്ടാക്കി.
വിവരം ഇയാളുടെ ഭാര്യ രജി ഇരവിപുരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ ഒളിവിൽ പോകുകയും പൊലീസ് തിരികെ പോയപ്പോൾ വീണ്ടുമെത്തി ഭാര്യയ്ക്കും മക്കൾക്കും നേരേ ആസിഡ് ആക്രമണം നടത്തി കടന്നു കളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രജിയും മകൾ ആദ്യത്യയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക