മീററ്റ്: ഗർഭച്ഛിദ്രം നടത്തുന്നതിനായി കാമുകൻ നൽകിയ ഗുളികകള്‍ കഴിച്ച യുവതിക്ക് ദാരുണാന്ത്യം. യുപിയിലെ മീററ്റിലാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ച 24കാരി അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. കാമുകന്റെ വിവാഹദിനം തന്നെയാണ് യുവതി മരിക്കുന്നതും. അതേസമയം വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ കാമുകന് കഴിഞ്ഞ കുറച്ചുമാസങ്ങളായി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
അഞ്ചുമാസം ഗർഭിണിയായ പെൺകുട്ടിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശാരീരികഅസ്വസ്ഥതകളെ തുടർന്ന് അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കുന്നത്. ചൊവ്വാഴ്ചയോടെ മരിക്കുകയും ചെയ്തു. ആശുപത്രിക്കിടക്കയിൽ യുവതി മരണത്തോട് പൊരുതുമ്പോൾ യുവാവ്, തന്റെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലായിരുന്നു. ഇവരുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകനായ രാഹുല്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
പൊലീസ് പറയുന്നതനുസരിച്ച് രാഹുലും മരിച്ച 24കാരിയും തമ്മിൽ കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ഇയാൾ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഈ ബന്ധത്തിൽ യുവതി ഗര്‍ഭിണിയായി. എന്നാൽ രാഹുൽ മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇയാളുടെ വിവാഹദിനത്തില്‍ തന്നെയാണ് യുവതി ഗർഭം അലസിപ്പിക്കുന്നതിനായി ഗുളികകൾ കഴിച്ചതും. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ബുലന്ദ്ഷഹറിലെ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. എന്നാൽ നില വഷളായതോടെ മീററ്റ് സർക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക രാഹുൽ തന്നെയാണ് നൽകിയതെന്ന വിവരം യുവതിയുടെ കുടുംബമാണ് അറിയിച്ചത്.
‘ഞങ്ങളുടെ മകള്‍ക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു. അതിനു ശേഷം ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളും നല്കി. അവള്‍ക്ക് രക്തസ്രാവമുണ്ടായപ്പോഴാണ് ഞങ്ങൾ വിവരം അറിഞ്ഞത്’ പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക