കൊച്ചി∙ മറൈൻ ഡ്രൈവിൽ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്കു ചാടിയ സംഭവത്തിൽ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു.
ഇവരെ വീട്ടുതടങ്കലിൽ വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ പാർക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ സേലം സ്വദേശിനി കുമാരി(55)യുടെ നില ഗുരുതരമായി തുടരുകയാണ്. പൊലീസ് അറിയിച്ചതിനെ തുടർന്ന് ഇവരുടെ ഭർത്താവെത്തി മൊഴി നൽകിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തതെന്ന് എറണാകുളം സെൻട്രൽ എസിപി ലാൽജി പറഞ്ഞു.
കമല്‍ഹാസനെ സന്ദര്‍ശിച്ച് ആര്യ; രാഷ്ട്രീയ പ്രവേശനമാണോയെന്ന് സോഷ്യല്‍ മീഡിയ
ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിലെ താമസക്കാരനാണ് ഇംതിയാസ് അഹമ്മദ്. ഇവിടെ രാത്രി അടുക്കളയിൽ ഉറങ്ങാൻ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് ഇദ്ദേഹം തന്നെയാണ് പൊലീസിനെ അറിയിച്ചത്.
ജനലിൽ നിന്ന് താഴേയ്ക്ക് സാരി കെട്ടി തൂക്കിയിട്ടിരുന്നത് സംഭവത്തിൽ ദുരൂഹത ഉയർത്തിയതോടെ പൊലീസ് ഇദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നു. പതിവിനു വിരുദ്ധമായി തലേദിവസം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന നിലപാടിലായിരുന്നു ഫ്ലാറ്റുടമ. എന്നാൽ ഇവർ മനപ്പൂർവം രക്ഷപെടുന്നതിനായി സാരികൾ കൂട്ടിക്കെട്ടി താഴെയിറങ്ങാൻ ശ്രമിക്കുകയായിരുന്നു എന്നാണ് ബോധ്യപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാതിരുന്നതോടെ ഇവരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കേസെടുത്തില്ലെന്നായിരുന്നു പൊലീസ് നിലപാട്. ഇവർക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു ഒരു ഘട്ടത്തിൽ സിഐ പറഞ്ഞെങ്കിലും പിന്നീട് അതു തിരുത്തി.
ഇതിനിടെ വീട്ടുടമയ്ക്കെതിരെ ആരോപണങ്ങൾ ശക്തമാകുകയും പൊലീസിന്റെ സ്വാധീനം മൂലം കേസെടുക്കാത്തതാണ് എന്ന വിമർശനം സാമൂഹിക പ്രവർത്തകർ ഉയർത്തുകയും ചെയ്തതോടെ ഇവരുടെ ബന്ധുക്കളെ കണ്ടെത്തി പൊലീസ് തുടർ നടപടി സ്വീകരിക്കുകയായിരുന്നു. കേസിൽ വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക