മലപ്പുറം: ഇൻസ്റ്റാഗ്രാമിലൂടെയും ടിക്ടോകിലൂടെയും പെൺകുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പീഡിപ്പിച്ച കേസിൽ 21കാരൻ പിടിയിൽ. പൊന്നാനി സ്വദേശി ടി ബി ആശുപത്രി ബീച്ചിൽ മാറാപ്പിന്റകത്ത് വീട്ടിൽ കോയയുടെ മകൻ ജാബിർ ആണ് പിടിയിലായത്. പതിനാലോളം പെൺകുട്ടികളുടെ നഗ്നഫോട്ടോയും വീഡിയോയും പ്രതിയുടെ ഫോണിൽ നിന്നും കണ്ടെടുത്തു.
രണ്ട് പെൺകുട്ടികൾ ജാബിർ ലൈംഗികമായി ഉപദ്രവിച്ചു എന്നും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇരകൾ ആയ പെൺകുട്ടികൾ എല്ലാം പതിനാലിനും പതിനേഴിനും പ്രായം ഉള്ളവരാണ്. ഇവരിൽ നിന്നും ജാബിർ പണവും സ്വർണവും അപഹരിച്ചു എന്നും പരാതി ഉണ്ട്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇപ്രകാരം ആണ് – ഡിസംബർ ആറാം തീയതി വൈകുന്നേരം പതിനാറു വയസുള്ള അച്ഛനില്ലാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാനില്ല എന്നു പറഞ്ഞ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചു. ഫോണിൽ വിളിച്ചപ്പോൾ പെൺകുട്ടി ചങ്കുവെട്ടി ജംങ്ഷനിൽ ആണെന്ന് അറിഞ്ഞ പൊലീസ് ഉടൻ അവിടെ എത്തി പെൺകുട്ടിയെ കണ്ടെത്തി. കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയപ്പോൾ ആണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്.
മലപ്പുറത്ത് തന്റെ കാമുകനോടൊപ്പം കോട്ടക്കുന്നിൽ കറങ്ങാൻ പോയതാണ് എന്ന് പെൺകുട്ടി തുറന്ന് സമ്മതിച്ചു. പിന്നീട് തന്നെ അയാൾ ബസ്സിൽ കയറ്റി കുറ്റിപ്പുറം ഓവർ ബ്രിഡ്ജിനു സമീപം കുറേനേരം സമയം ചെലവഴിച്ചെന്നും വിലപ്പെട്ടതെല്ലാം കവരാനായി ശ്രമിച്ചെന്നും പെൺകുട്ടി മൊഴി നൽകി.
ഓൺലൈൻ ക്ലാസിന് വേണ്ടി കുട്ടിക്ക് മൊബൈൽ നൽകിയിരുന്നു. ഇതിൽ ഇൻസ്റ്റഗ്രാം വഴി ആണ് യുവാവിനെ പരിചയപ്പെട്ടത് എന്ന് പെൺകുട്ടി പറഞ്ഞു. ഇൻസ്റ്റഗ്രാമിലെ ടീം കളിമയം എന്ന ഗ്രൂപ്പിൽ അംഗമായിരുന്നു എന്നും ജാബിർ തന്റെ ഫോട്ടോ കണ്ട് അടുത്ത് പരിചയപ്പെടുക ആയിരുന്നു എന്നും പെൺകുട്ടി പറഞ്ഞു. തുടർച്ചയായി ചാറ്റ് ചെയ്ത് സൗഹൃദം ദൃഢമാക്കിയ പ്രതിയെ പെൺകുട്ടി വിശ്വസിക്കുക ആയിരുന്നു. അച്ഛനും അമ്മയും ഇല്ലാത്തത് തുറന്നു പറഞ്ഞപ്പോൾ സംരക്ഷിച്ചു കൊളളാമെന്ന് ജാബിർ വാക്കു നൽകി എന്നും അത് വിശ്വസിച്ചു പോയി എന്നും കുട്ടി പൊലീസിനോട് സമ്മതിച്ചു.
തനിക്ക് ഒരു സ്പാനിഷ് കമ്പനിയിലാണ് ജോലി എന്ന് പറഞ്ഞാണ് ജാബിർ പെൺകുട്ടിയെ വിശ്വാസത്തിൽ എടുത്തത്. നഗ്നഫോട്ടോയും വീഡിയോയും ശേഖരിച്ചത് മറ്റൊരു കള്ളം പറഞ്ഞ്. ഇന്റർനെറ്റിൽ നഗ്ന വീഡിയോസ് അപ്ലോഡ് ചെയ്താൽ കമ്മീഷനായി ലഭിക്കാറുള്ളത് ലക്ഷങ്ങൾ ആണ്. പെൺകുട്ടിയുടെ ശരീര ഭാഗങ്ങളുടെ നഗ്ന ഫോട്ടോ അയച്ചു കൊടുത്താൽ വിദേശത്ത് വെബ് സൈറ്റുകളിൽ ആരും അറിയാതെ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടിൽ പണം നൽകാമെന്നും പ്രതി പെൺകുട്ടിയെ വിശ്വസിപ്പിച്ചു.
ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സ്നേഹത്താലും ഭീഷണിയാലും അതിനു വഴങ്ങിയ പെൺകുട്ടി കഴിഞ്ഞ നാലഞ്ചു മാസങ്ങളായി എല്ലാ ദിവസവും ഇത്തരത്തിൽ നിരവധി ഫോട്ടോകളും വീഡിയോകളും ജാബിർ ആവശ്യപ്പെട്ട പ്രകാരം അയച്ചു കൊടുത്തിരുന്നു.
ജാബിർ പണം ഒന്നും നൽകിയില്ല എന്നും ഇയാളുടെ നിർബന്ധത്തിന് വഴങ്ങി കുടുംബത്തിലെ പെൺകുട്ടികളുടെ നമ്പർ നൽകിയിരുന്നു എന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പ്രതി പെൺകുട്ടിക്ക് ജോലി വാഗ്ദാനം നൽകി കമ്മലും മോതിരവും കൈക്കലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക