പ്രശസ്ത ഹിന്ദി സീരിയല്‍ താരം ദിവ്യ ഭട്നാഗറിന്റെ അകാല മരണത്തിനു പിന്നാലെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി സുഹൃത്തും നടിയുമായ ദെവ്‍ലീന ഭട്ടാചാര്‍ജി. ദിവ്യയുടെ ഒരു ശബ്ദസന്ദേശം പുറത്തു വിട്ടാണ് മരണത്തിലെ ദുരൂഹതകള്‍ ദെവ്‍ലീന ചൂണ്ടിക്കാട്ടുന്നത്.
ദിവ്യയും ദെവ്ലീനയും തമ്മിലുള്ള സംഭാഷണമാണ് ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം. ഈ സംഭാഷണത്തില്‍ ഭര്‍ത്താവ് ഗജന്‍ ഗാബ്രുവിന്റെ പീഡനങ്ങളെക്കുറിച്ചാണ് ദിവ്യ പറയുന്നത്.
ഷൂസും ബെല്‍റ്റും ഉപയോഗിച്ചായിരുന്നത്രേ ഗജന്‍ ദിവ്യയെ മര്‍ദിച്ചിരുന്നത്. ദിവ്യയുടെ സഹോദരനെ കൊല്ലുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ഈ ശബ്ദസന്ദേശം മുംബൈ പൊലീസിന് ദെവ്‍ലീന അയച്ചുകൊടുത്തിട്ടുമുണ്ട്.
‘ദിവ്യയുടെ ജീവിതത്തില്‍ ദൗര്‍ഭാഗ്യകരമായത് എന്തോ സംഭവിക്കുമെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. ഇപ്പോഴിതാ അതു സംഭവിച്ചിരിക്കുന്നു. ഇനിയെങ്കിലും കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നാം മടിക്കരുത്.
ഇപ്പോഴും ആരെയും ഉപദ്രവിക്കാവുന്ന സ്ഥിതിയിലാണ് ദിവ്യയുടെ ഭര്‍ത്താവ് ഗജന്‍. അയാള്‍ക്കെതിരെ എത്രയും പെട്ടെന്നു നടപടി വേണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു: ഇതാണ് ദെവ്ലീനയുടെ മുംബൈ പൊലീസിനോടുള്ള അഭ്യര്‍ഥന.
ഇക്കഴിഞ്ഞ ദിവസം ഗജന്‍ ഗാബ്രുവിനെതിരെ മറ്റൊരു വിഡിയോയും ദെവ്‍ലീന പുറത്തിറക്കിയിരുന്നു. ദിവ്യ ഗാര്‍ഹിക അതിക്രമത്തിന്റെ ഇരയാണെന്ന് ആ വിഡിയോയിലും അവര്‍ ആരോപിച്ചിരുന്നു.
സുഹൃത്തിന്റെ മരണത്തിന് ഉത്തരവാദിയായ വ്യക്തിയെ അഴികള്‍ക്കുള്ളിലാക്കാന്‍ താന്‍ ഏതറ്റം വരെ പോകുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ദിവ്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും ദെവ്‍ലീന പങ്കുവച്ചിരുന്നു.
അതിനിടെ, ദിവ്യയുടെ സഹോദരന് ദേവാശിഷും തന്റെ സഹോദരിയുടെ അസംതൃപ്തമായ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. കൊടും കുറ്റവാളിയായിരുന്നു ഗജന്‍ ഗാബ്രുവെന്നും വിവാഹജീവിതത്തില്‍ ഉടനീളം ദിവ്യ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കുകയായിരുന്നു എന്നുമാണ് വെളിപ്പെടുത്തല്‍.
കോമഡി സീരയലുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചപ്പോഴും യഥാര്‍ഥ ജീവിതത്തില്‍ കരയാനും സ്വന്തം വിധിയെക്കുറിച്ചോര്‍ത്ത് പരിതപിക്കാനും മാത്രമായിരുന്നു അവരുടെ വിധി. ഒടുവില്‍ കോവിഡിന്റെ രൂപത്തില്‍ അവര്‍ മരിച്ചതോടെയാണ് അസംതൃപ്ത വിവാഹ ജീവിതത്തിന്റെയും ഭര്‍ത്താവിന്റെയും ക്രൂരതയുടെയും കഥകള്‍ പുറത്തുവരുന്നത്.
ചിത്രീകരണത്തിനിടെ അസുഖം മൂര്ഛിച്ചതിനെത്തുടര്ന്നാണ് ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആപ്പോഴേക്കും ശ്വാസകോശത്തിലെ അണുബാധ നിയന്ത്രണത്തിന് അപ്പുറമെത്തിയിരുന്നു. ഒടുവില്‍ അപ്രതീക്ഷിതമായ മരണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക