മാധ്യമ പ്രവര്ത്തകന് എസ്. വി പ്രദീപിന്റെ വാഹനാപകട മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. പലര്‍ക്കും വിയോജിപ്പുണ്ടാക്കുന്നതും നിശിതവുമായ അദ്ദേഹത്തിന്റെ വാര്‍ത്താ അവതരണങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് എതിരെയാണ് സംവിധായകന്റെ പ്രതികരണം.
സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റ്:
പിണറായിയുടെ ഭരണത്തെക്കുറിച്ചും കുഞ്ഞനന്തന്റെ മരണത്തെകുറിച്ചുമൊക്കെ എസ് വി പ്രദീപ് ചെയ്ത നിശിതവും പലര്‍ക്കും വിയോജിപ്പുണ്ടാക്കുന്നതുമായ വാര്‍ത്താ അവതരണങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ വെച്ചുകൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന പോസ്റ്റുകള്‍ ധാരാളം കണ്ടു. അവയ്ക്കു രണ്ട് ഉദ്ദേശ്യങ്ങളാണ് ഉള്ളത്.
ഒന്ന് ഇവന് മരിച്ചതില്‍ അത്ര സഹതപിക്കേണ്ട കാര്യമൊന്നുമില്ല എന്ന് പറയാതെ പറയുക. രണ്ടാമത്തേത് ഇവന്റെ അവസ്ഥ കണ്ടല്ലോ സൂക്ഷിച്ചോ എന്ന് മുന്നറിയിപ്പ് കൊടുക്കുക. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്നും ഈ രീതിയില്‍ പോസ്റ്റുകള്‍ കണ്ടിരുന്നു. ഇന്ന് പ്രദീപ് നാളെ ആര് എന്ന് ആശങ്കപ്പെടാന്‍ മാത്രമേ കഴിയുന്നുള്ളു.
കൊല്ലപ്പെടുന്നത് ഞാനാനെങ്കില്‍ എന്തായിരിക്കും ആദരാഞ്ജലിക്കായി അവര്‍ ഉപയോഗിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ എന്ന് ചിന്തിച്ചുപോയി. നോട്ട് നിരോധനം മുതല്‍ സെക്സി ദുര്‍ഗ്ഗ വരെ എല്ലാ കൂട്ടര്‍ക്കും വേണ്ടത് ഞാന്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആദാരാഞലികള്‍ എനിക്ക് വേണ്ട സുഹൃത്തുക്കളെ! അടിമത്തം രക്തത്തില്‍ കലര്‍ന്നുപോയ നിങ്ങള്‍, അതിന്റെ പേരില്‍ ഭയം വളര്‍ത്തരുത് എന്നുമാത്രമാണ് അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക