നിലവിലെ ഇസ്രോ ചെയര്മാന് ഡോ. കെ.ശിവന്റെ കാലാവധി അവസാനിക്കാനാരിക്കെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മലയാളിയും. മലയാളികളായ രണ്ടുപേരടക്കം മൂന്നുപേരെയാണ് കെ. ശിവന്റെ പിന്‍ഗാമിയായി പരിഗണിക്കപ്പെടുന്നത്.
കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശിയായ പി. കുഞ്ഞികൃഷ്ണനാണ് അതിലൊരാൾ. നിലവില്‍ യുആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടറായ അദ്ദേഹം ഇസ്രോ, ഇൻ–സ്പേസ് ചെയര്മാന് എന്ന അഭിമാന പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന മൂന്നു പേരില്‍ ഒരാളാണ്.
ചിമ്മിണി വിളക്കില്‍ തുടങ്ങിയ പഠനത്തിന്റെയും നേടിയ അറിവിന്റേയും ബലത്തില്‍ ചൊവ്വയിലേക്ക് വരെ സ്വന്തം പേരെത്തിച്ച മലയാളികളുടെ അഭിമാനമാണ് പി. കുഞ്ഞികൃഷ്ണന്. വിഎസ്എസ്സി ഡയറക്ടറായ എസ്. സോമനാഥാണ് ഇസ്രോ തലപ്പത്തേക്ക് പരിഗണിക്കപ്പെടുന്ന രണ്ടാമത്തെ മലയാളി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മൂന്നംഗ കേന്ദ്ര കാബിനറ്റ് സമിതിയാണ് അടുത്ത മാസം അന്തിമതീരുമാനമെടുക്കുക.
വിഎസ്എസ്സി ക്വാളിറ്റി ഡിവിഷന് ഫോര്‍ ടെസ്റ്റ് ആൻഡ് ഇവാല്യുവേഷന് തലവന്‍, സി 15 മുതല്‍ സി 27 വരെയുള്ള ദൗത്യങ്ങളില്‍ പിഎസ്എല്‍വി പ്രൊജക്ട് ഡയറക്ടര്‍, സതീഷ് ധവാന് സ്പേസ് സെന്റര്‍ ഡയറക്ടര്‍ എന്നിങ്ങനെ പടിപടിയായി ഉയര്‍ന്നാണ് പി. കുഞ്ഞികൃഷ്ണന് ഇസ്രോയുടെ മേധാവിയെന്ന സ്ഥാനത്തിന്റെ പടിവാതിക്കലെത്തിയിരിക്കുന്നത്.
കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന 13 പിഎസ്എല്‍വി ദൗത്യങ്ങളും വിജയമായിരുന്നു. ഇതില്‍ ഭൂരിഭാഗം ദൗത്യങ്ങളിലും ഒന്നിലേറെ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2013 നവംബര്‍ അഞ്ചിന് നടന്ന പിഎസ്എല്‍വി സി 25 ദൗത്യം ഇന്ത്യയുടെ ചൊവ്വൗദൗത്യമായ മംഗള്‍യാനേയും വഹിച്ചാണ് കുതിച്ചുയര്‍ന്നത്.
എൻജിനീയറിങ്ങിനൊപ്പം പുല്ലാങ്കുഴലും പി. കുഞ്ഞികൃഷ്ണന്റെ ഇഷ്ടമേഖലയാണ്. കോളേജ് തലം മുതല്‍ ആകാശവാണി ഉള്‍പ്പെടെ പലവേദികളിലും അദ്ദേഹം പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അഭിമാനമായ മംഗള്യാന് ദൗത്യസംഘത്തിനു കോഴിക്കോട്ട് നല്കിയ സ്വീകരണത്തില്‍, അന്നത്തെ ഇസ്രോ ചെയര്മാന് ഡോ. രാധാകൃഷ്ണന് കച്ചേരി അവതരിപ്പിച്ചാണ് സദസ്സിനെ ഞെട്ടിച്ചത്. അന്ന് ഇസ്രോ ചെയര്‍മാന്റെ കച്ചേരിക്ക് പുല്ലാങ്കുഴല്‍ വായിച്ചത് മംഗള്യാന് പ്രൊജക്റ്റ് മിഷന് ഡയറക്ടറായിരുന്ന കുഞ്ഞികൃഷ്ണനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക