തിരുവനന്തപുരം: പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ക്കാനുള്ള അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പറഞ്ഞു. നിയമസഭ എപ്പോള്‍ ചേരണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിജയരാഘവന് അറിയിച്ചു.
സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരാകരിച്ചതോടെ ഒരു തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഇത് ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്തതുകൊണ്ടാണെന്നും ഗവര്‍ണര്‍ ഇത്തരം കാര്യങ്ങള്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്നും വിജയരാഘവന് വ്യക്തമാക്കി.
സര്‍ക്കാരാണ് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്നും നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം നിരാകരിക്കുകയല്ല ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും കൂടാതെ ഗവര്‍ണര്‍ എന്നത് ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടതെന്ന് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചതാണെന്നും സര്‍ക്കാര്‍ ചെയ്യുന്ന കാര്യം എന്താണ് എന്ന് മുന്‍കൂട്ടി ഗവര്‍ണറെ അറിയിച്ചല്ല നിയമസഭ പ്രവര്‍ത്തിക്കുന്നതെന്നും വിജയരാഘവന് പറഞ്ഞു. നിയമസഭ വിളിച്ചുചേര്‍ത്ത് നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ അജണ്ടകളാണ്. നിയമസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കാന്‍ ഒരു സമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക