തിരുവനന്തപുരം: സ്ഥിരമായി മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്ത 72 കാരിയെ മകൻ മർദിച്ച് കൊലപ്പെടുത്തി. അരുവിക്കര കച്ചാണി സ്വദേശിനി നന്ദിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഷിബു(48)വിനെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 24- ന് രാത്രി 11.30-നായിരുന്നു കൊലപാതകം. മദ്യപിച്ചെത്തിയ മകൻ മാതാവിനെ കൊലപ്പെടുത്തിയ ശേഷം 25 ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തി അമ്മ മരിച്ചെന്ന് അറിയിക്കുകയായിരുന്നു.
സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നന്ദിനിയുടെ മുഖത്ത് മുറിപ്പാടുകൾ കണ്ടെത്തിയത്. തുടർന്ന് പോസ്റ്റമോർട്ടത്തിൽ മർദ്ദനമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് മകൻ ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മാനസികാസ്വാസ്ഥ്യമുള്ള ഷിബു നേരത്തെ പട്ടാളത്തിലായിരുന്നു. ദിവസവും മദ്യപിച്ച് വരുന്നത് അമ്മ ചോദ്യംചെയ്തതാണ് മർദിക്കാൻ കാരണമായതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. 14 വർഷം സൈന്യത്തിൽ ജോലിചെയ്ത ഷിബു ചില കേസുകൾ കാരണം നാട്ടിലേക്ക് വന്നെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക