പട്ന: അരുണാചല്‍ പ്രദേശില്‍ ആറ് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ അതൃപ്തി പരസ്യമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്നയില്‍ ചേര്‍ന്ന ജെ.ഡി.യു ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു നിതീഷിന്റെ പ്രതികരണം. ഒരു പടികൂടി കടന്ന് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന സന്ദേശവും ബി.ജെ.പിക്ക് നിതീഷ് കുമാര്‍ നല്കി.
മുഖ്യമന്ത്രി ആകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മുന്നണി നിര്‍ദേശിച്ചതുകൊണ്ടാണ് സ്ഥാനം ഏറ്റെടുത്തതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി പദവി എപ്പോള്‍ വേണമെങ്കിലും ഒഴിയാനും തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ ബിഹാര്‍ എന്‍.ഡി.എക്കുളളിലെ ഭിന്നത മറനീക്കി പുറത്തുവരുകയാണ്. ബി.ജെ.പി സഖ്യം ഉപേക്ഷിച്ചാല്‍ നിതീഷുമായി സഹകരിക്കാമെന്ന് കോണ്‍ഗ്രസും ആര്.ജെ.ഡിയും വ്യക്തമാക്കിയിരുന്നു.
എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് ജെ.ഡി.യു ദേശീയ എക്സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്തിരുന്നു. സംഭവം ദു:ഖകരമാണെന്നും മുന്നണി രാഷ്ട്രീയത്തിന് ഇത്തരം നീക്കങ്ങള്‍ നല്ല മാതൃകയല്ലെന്നും ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഹൈജാക്ക് ചെയ്യാനുളള ബി.ജെ.പിയുടെ നീക്കങ്ങള്‍ അപകടകരമാണെന്ന് എന്‍.ഡി.എക്കുളളില് തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിതീഷ് കുമാര്‍ തുറന്നടിച്ചത്.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയിട്ടും നിതീഷ് കുമാറിനെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്.
അരുണാചല്‍ പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക