നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങാതെ പ്രചാരണത്തിൽ ശ്രദ്ധിക്കാൻ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. താൻ മത്സരിക്കുന്നില്ലെന്നും പകരം പ്രചാരണത്തിന്റെ ചുമതല ഏറ്റെടുക്കാമെന്നും സുരേന്ദ്രൻ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കാമെന്നാണു ദേശീയ നേതൃത്വത്തിന്റെ മറുപടി. മറ്റു സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റും മത്സരിക്കുന്നതാണ് ബിജെപിയിൽ സാധാരണ കീഴ്വഴക്കം
കേന്ദ്രമന്ത്രി വി. മുരളീധരൻ, നടൻ സുരേഷ്a ഗോപി, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവർ ഉൾപ്പെടെ നേതൃനിര മത്സരിക്കാനിറങ്ങുമ്പോൾ സംസ്ഥാന പ്രസിഡന്റും മത്സരിച്ചാൽ പ്രചാരണത്തിൽ മേൽക്കൈ നേടാനാകില്ലെന്നാണു സുരേന്ദ്രന്റെ നിലപാട്. മഞ്ചേശ്വരത്തോ കോന്നിയിലോ ആയിരുന്നു സുരേന്ദ്രൻ മത്സരിക്കാനിടയുണ്ടായിരുന്നത്.
ശക്തമായ ത്രികോണ മത്സര സാധ്യതയുണ്ടെന്നു പാർട്ടി കരുതുന്ന 30 മണ്ഡലങ്ങളിൽ ദേശീയ നേതൃത്വം നിർദേശിച്ച ഏജൻസിയുടെ 2 ഘട്ടം സർവേ പൂർത്തിയായി. സ്ഥാനാർഥിയെ സംബന്ധിച്ച നിർദേശവുമായി സർവേ റിപ്പോർട്ട് ഇൗയാഴ്ച ദേശീയ നേതൃത്വത്തിനു നൽകും. ഫെബ്രുവരി ആദ്യ ആഴ്ച സ്ഥാനാർഥി നിർണയത്തിലും ഘടകകക്ഷികളുടെ സീറ്റുകളിലും ധാരണയാകും. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് ഇൗ മാസം അവസാനമെത്തും. ഫെബ്രുവരി ആദ്യ വാരം ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക