65 രൂപയ്ക്ക് ഹൈദരാബാദി ബിരിയാണി കിട്ടിയിരുന്ന കാലം ഇനി ഓർമയാകും. എതിർപ്പുകൾ വകവയ്ക്കാതെ പാർലമെന്റ് കാന്റീനിലെ സബ്സിഡി എടുത്ത് കളഞ്ഞ് കേന്ദ്രസർക്കാർ.
വിപണി വിലയ്ക്ക് തന്നെ കാന്റീനിലും ഭക്ഷണം വിൽക്കാനാണ് തീരുമാനം. റൊട്ടിക്ക് മൂന്ന് രൂപ, വെജിറ്റേറിയൻ ഊണിന് 100 രൂപ, നോൺ– വെജ് ഊണിന് 700 രൂപ, മട്ടൺ ബിരിയാണിക്ക് 150 രൂപ എന്നിങ്ങനെയാകും നിരക്കുകൾ.
2016 മുതൽ കാന്റീൻ സബ്സിഡി നിർത്തലാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് നടപ്പിലായത്. ഇളവ് ഒഴിവാക്കിയാൽ പാർലമെന്റ് കാന്റീനിലെ ഭക്ഷണത്തിന്റെ നിരക്ക് കുത്തനെ ഉയരുമെന്ന് ലോക്സഭാ സ്പീക്കർ സൂചനകൾ നൽകിയതിന് തൊട്ട് പിന്നാലെയാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സബ്സിഡി എടുത്ത് കളഞ്ഞതോടെ പ്രതിവർഷം എട്ട് കോടിയിലേറെ രൂപ ലോക്സഭാ സെക്രട്ടറിയേറ്റിന് ലാഭിക്കാനാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
കാന്റീൻ നടത്തിപ്പ് ചുമതല നോർത്തേൺ റെയിൽവേസിൽ നിന്നും ഐടിഡിസിക്ക് കൈമാറുമെന്നും സ്പീക്കർ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക