കോവിഡിന്റെ മറവില്‍ സ്വകാര്യ ആശുപത്രിയില്‍ പകല്‍ക്കൊള്ള എന്ന ആരോപണവുമായി നടനും റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എബ്രഹാം കോശി രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ മുറി വാടകയായി മാത്രം രണ്ടു ലക്ഷത്തിലധികം രൂപ ചെലവായതിനെ കുറിച്ചാണ് എബ്രഹാം കോശി പറഞ്ഞത്.
തുടര്‍ന്ന് തനിക്ക് തെറ്റുപറ്റിയതായി വ്യക്തമാക്കി എത്തിയിരിക്കുകയാണ് എബ്രഹാം കോശി. മുറിവാടക ചെറിയ തുക മാത്രമാണ് ഈടാക്കുന്നത്, ബാക്കിയുള്ള തുകയത്രയും നേഴ്സിങ് ചാര്‍ജ്ജും ഡോക്ടേഴ്സ് ഫീസും ആണെന്ന് കോശി പറയുന്നത്. വീഡിയോ പങ്കുവച്ചതിന് ശേഷമാണ് ബില്ലിനെ കുറിച്ച് വിശദീകരിച്ചു തന്നതെന്നും തനിക്ക് പറ്റിയ തെറ്റാണ് അത് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.
”എനിക്ക് കോവിഡ് മാത്രമല്ല, മദ്യപാനവും പുകവലിയും ഉണ്ടായിരുന്നതിനാല്‍ ലിവറില്‍ നിക്കോട്ടിന് അടിഞ്ഞു കൂടിയിരിക്കുകയാണ്. അതിനാലാണ് ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഈ ആശുപത്രിയില്‍ തന്നെ വന്നത്. ലിവറും ലങ്സും വീക്കാണ്. ആശുപത്രിയില്‍ നിന്നും നല്ല കെയര്‍ തരുന്നുണ്ട്. ചിലര്‍ ആശുപത്രികാര് ഭീഷണിപ്പെടുത്തിയോ എന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നുമില്ല.”
”ചെയ്തത് തെറ്റാണെന്ന് തോന്നി. അതിനാല്‍ തിരുത്തി. ബില്‍ വന്നപ്പോള്‍ ആദ്യം മനസിലാക്കാന്‍ കഴിഞ്ഞില്ല. പിന്നെ സ്വയം കൂട്ടി നോക്കിയപ്പോഴാണ് മനസിലായത്. കൂടെ ഉള്ള മൂന്നുപേര്‍ക്ക് കോവിഡ് ഉണ്ടായിരുന്നു. അവരുടെ ചികിത്സയ്ക്കുള്ള ബില്ലും കൂടിയാണ് വന്നത്. എനിക്ക് പേരെടുക്കാന്‍ ഒന്നും ചെയ്തതല്ല” എന്ന് എബ്രഹാം കോശി പറഞ്ഞു.
ആദ്യ വീഡിയോ വൈറലായെങ്കിലും തെറ്റ് സമ്മതിക്കുന്ന വീഡിയോ ശ്രദ്ധിക്കപ്പെടാതിരുന്നതിനെ കുറിച്ച് പറഞ്ഞ് താരം വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. കോവിഡിന് ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോയാല്‍ പോരെ, അവിടെ പണം വേണ്ടാലോ എന്നായിരുന്നു പലരുടെയും അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക