കണ്ണൂർ: മൂന്നാമങ്കത്തിന് കെ.എം ഷാജി എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചതോടെ കണ്ണൂർ ജില്ലയിലെ മുസ്ലിംലീഗിന്റെ ഏക സിറ്റിങ് സീറ്റായ അഴീക്കോട്ട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേരിക്ക് നറുക്ക് വീണേക്കും. കഴിഞ്ഞയാഴ്ച പാണക്കാട്ടെത്തിയ ജില്ലാ നേതാക്കൾ അബ്ദുൽ കരീമിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചു.
വയനാട്ടിൽ നിന്നു വന്ന് ഷാജി പിടിച്ചെടുത്ത സിപിഎം കോട്ട സംരക്ഷിക്കേണ്ടത് മുസ്ലിംലീഗിന്റെ അഭിമാന പ്രശ്നമാണ്. എന്നാൽ ജില്ലയിൽ തങ്ങളുടെ കൈവശമുള്ള ഒരേയൊരു സീറ്റിൽ ഇനി പുറത്തു നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അഴീക്കോടിന് പുറമെ ജില്ലയിലെ തളിപ്പറമ്പും കൂത്തുപറമ്പും ലീഗ് ആവശ്യപ്പെടുന്നുണ്ട്. ഇതിൽ ഏതെങ്കിലുമൊന്ന് നൽകാമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയിട്ടുണ്ട്.
കൂത്തുപറമ്പിനാണ് ലീഗിന്റെ പ്രഥമ പരിഗണന. ഇവിടെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിനെ മത്സരിപ്പിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ രണ്ടാമത്തെ മണ്ഡലത്തിൽ ജില്ലയിൽ നിന്നുളള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്ന പൊതുവികാരം പാർട്ടിയിലുമുണ്ട്. ഇത് പൂർണമായി അവഗണിക്കാൻ സംസ്ഥാന നേതൃത്വത്തിനും കഴിയില്ല. ഇത് അബ്ദുൽ കരിം ചേലേരിക്ക് അനുകൂല ഘടകമാകും. എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ കരിം ചേലേരി ജില്ലയിൽ ലീഗിന്റെ ജനകീയ മുഖം കൂടിയാണ്.
2011ലും 2016ലും ശക്തമായ മത്സരത്തിനൊടുവിലാണ് യു.ഡി.എഫ് അഴീക്കോട് ജയിച്ചു കയറിയത്. ഇത്തവണയും ഇവിടെ മണ്ഡലത്തിൽ ഈസി വാക്കോവർ യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് മണ്ഡലത്തിൽ ആഴത്തിൽ വേരുകളുളള കരിം ചേലേരിയിലേക്ക് ചർച്ചകൾ എത്തിയത്. വളപട്ടണം പഞ്ചായത്തിൽ അടക്കം ലീഗും കോൺഗ്രസും തമ്മിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായതും യുഡിഎഫിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക