നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പേ നടന്നേക്കും. സിബിഎസ്ഇ പരീക്ഷ മേയില്‍ നടക്കാനിരിക്കെ ഏപ്രില്‍ ആദ്യമാണ് ഉചിതമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. ഏതു സമയത്ത് തിരഞ്ഞെടുപ്പ് നടത്താനും ഒരുക്കമാണെന്ന് ഇന്നലത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ആഘോഷങ്ങളും പരീക്ഷകളും പരിഗണിച്ച് മാത്രമേ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തൂവെന്ന് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലിയിരുത്താനുള്ള യോഗത്തിന് ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുമായും സംസ്ഥാന സര്‍ക്കാരുമായും നടത്തിയ കൂടിയാലോചനകളില്‍ ഏതു സമയത്തും തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാകണമെന്നായിരുന്നു നിര്‍ദേശം.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള തമിഴ്നാട്, കേരളം, ബംഗാള്‍,ആസാം എന്നീ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ഒരേ സമയം നടക്കുന്ന സിബിഎസ്ഇ പീരീക്ഷയാണ് കമ്മീഷന് പ്രധാനമായും പരിഗണിക്കുന്നത്. പരീക്ഷകള്‍ മേയില്‍ നടക്കുമെന്നതിനാല്‍ ആ മാസം തിരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് കമ്മീഷന്റെ നിലവിലെ വിലയിരുത്തല്‍. ഏതുസമയത്തും തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചതോടെ ഏപ്രില്‍ രണ്ടാം വാരത്തിന് മുന്‍പ് പോളിങ് നടന്നേക്കും.
ഈസ്റ്ററിന് ശേഷവും വിഷുവിനും റമസാന്‍ വൃതാരംഭിത്തിന് മുന്‍പും ഉചിതമായ സമയമെന്നാണ് ഭൂരിഭാഗം പാര്‍ട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത് . കോവിഡ് തുടങ്ങിയതിന് ശേഷം നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലപ്രദമായി നടത്താനായതിന്റെ ആത്മവിശ്വാസം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. തദ്ദേശതിരഞ്ഞെടുപ്പ് നടത്തി കേരളത്തിനും പരിചയമുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ ഏപ്രില്‍ 30ന് വിരമിക്കും. അതിന് മുന്‍പ് വിജയകരമായി തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ശ്രമിക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയും വിലിയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക