ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ നാളെ അര്‍ദ്ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് യാത്രാ ചിലവ് വര്‍ധിക്കും. നിലവിലെ അവസ്ഥയില്‍ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം കൂടുതല്‍ തിരിച്ചടിയാണ്. പ്രവാസികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പോലും ആരും ഇല്ലെന്ന സ്ഥിതിയാണിപ്പോള്‍. ഇന്ത്യയിലേക്കുള്ള യാത്രക്കായി ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം എന്നിവയില്‍ നിന്ന് ലഭിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.
സൗദി പ്രവാസികള്‍ക്കാണ് കൂടുതല്‍ ദുരിതവും പണചിലവും ഉണ്ടാകുക. നിലവില്‍ സഊദിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കാനുള്ള ശ്രമം പോലും നടത്താത്ത കേന്ദ്ര സര്‍ക്കാര്‍ തിരിച്ചിറങ്ങുന്ന പ്രവാസികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ 72 മണിക്കൂര്‍ ഉള്ളില്‍ എടുത്ത പി സി ആര് ടെസ്റ്റ് വേണമെന്നതാണ് ഇതില്‍ പ്രധാനം. മാത്രമല്ല, നാട്ടില്‍ ഇറങ്ങിയ ശേഷം സ്വന്തം ചിലവില്‍ മോളിക്യുലാര്‍ ടെസ്റ്റ് നടത്തണമെന്നും നിര്‍ദേശമുണ്ട്. സഊദിയില്‍ നിലവില്‍ 200-300 റിയാല്‍ ആണ് പി സി ആര് ടെസ്റ്റിന് നല്‍കേണ്ടത്. അഥവാ ആറായിരം രൂപ ഇതിന് വേണ്ടി കണ്ടെത്തണം. പലപ്പോഴായി മാത്രമുണ്ടാകുന്ന വിമാന സര്‍വ്വീസിന് ഈടാക്കുന്ന ഉയര്‍ന്ന നിരക്ക് തിരിച്ചടിയായി തുടരുന്നതിനിടെയാണ് വീണ്ടും കൂനിന്മേല് കുരു എന്ന തോതില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍.
എല്ലാ യാത്രക്കാരും ഷെഡ്യൂള്‍ ചെയ്ത യാത്രക്ക് മുമ്ബായി ഓണ്‍ലൈന്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ ഇ-സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം. https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്കിലാണ് ഇത് സമര്‍പ്പിക്കേണ്ടത്. പോര്‍ട്ടലില്‍ നെഗറ്റീവ് കൊവിഡ് പി സി ആര് ടെസ്റ്റ് റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യണം, കൂടാതെ ചെക്ക്-ഇന്‍ സമയത്ത് അത് ഹാജരാക്കുകയും വേണം. യാത്ര ആരംഭിക്കുന്നതിന് മുമ്ബ് 72 മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധന റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കേണ്ടത്. സ്വയം പ്രഖ്യാപന ഇ-ഫോം സമര്‍പ്പിച്ച് എയര്‍ സുവിധ പോര്‍ട്ടലില്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തതിനുശേഷം മാത്രമേ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കൂ.
നാട്ടിലെത്തുന്ന എല്ലാ യാത്രക്കാരെയും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ (പോര്‍ട്ട് ഓഫ് എന്‍ട്രി) എത്തുമ്ബോള്‍ നിര്‍ബന്ധമായും സ്വയം പണമടച്ചുള്ള സ്ഥിരീകരണ തന്മാത്രാ പരിശോധനയ്ക്ക് വിധേയമാക്കും. നിശ്ചിത സ്ഥലത്ത് തന്മാത്രാ പരിശോധനയ്ക്ക് സാമ്ബിള്‍ നല്കിയ ശേഷമേ യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കൂ. സഊദി അറേബ്യയില്‍ നിന്ന് എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ നിന്ന് കണക്ഷന് വിമാനത്തില്‍ മാറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ നിശ്ചിത സ്ഥലത്ത് സാമ്ബിള്‍ നല്‍കിയാണ് കണക്റ്റിംഗ് ഫ്ലൈറ്റിലേക്ക് പോകേണ്ടത് തുടങ്ങിയുള്ള നിര്‍ദേശങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്.
നാട്ടില്‍ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ യോഗങ്ങളും മറ്റു പരിപാടികളും കേമമായി നടക്കുന്നതിനിടെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കുടുംബത്തോടൊപ്പം കഴിയാനായി എത്തുന്ന പ്രവാസികളെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത്. നാട്ടിലെ പല പരിപാടികളും കണ്ടാല്‍ വൈറസ് പ്രശ്നം അവിടെ ഇല്ലെന്ന അവസ്ഥയിലാണ്. പക്ഷെ, പ്രവാസികള്‍ എത്തുമ്ബോള്‍ മാത്രം വൈറസ് ഇങ്ങനെ വ്യാപിക്കുമെന്നതിന്റെ മനഃശാസ്ത്രം എന്തായിരിക്കുമെന്നാണ് പ്രവാസികള്‍ പരസ്പരം ചോദിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രവാസികള്‍ക്ക് വേണ്ടി ഈ വിഷയത്തില്‍ ശബദമുയര്ത്താത്തതും പ്രവാസികള്‍ക്ക് ഏറെ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക