എല്ലാ പൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം സൗജന്യമായി നല്കാന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷന് ഉത്തരവിട്ടു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാല്‍ ഇതു നടപ്പാക്കാനാണു നിര്‍ദേശം. തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ ഇതിനായി ഉപയോഗപ്പെടുത്താം.
നിലവില്‍ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ സംസ്ഥാനത്തെ രണ്ടായിരത്തി ഇരുനൂറോളം പൊതുവിദ്യാലയങ്ങളില്‍ സൗജന്യമായി വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം നല്‍കുന്നതും കണക്കിലെടുത്താണു കമ്മിഷന്റെ തീരുമാനം. നിലവില്‍ 12,600 പൊതുവിദ്യാലയങ്ങളിലായി 28 ലക്ഷത്തോളം കുട്ടികള്‍ക്കു സര്‍ക്കാര്‍ സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍, ഇവ ഭക്ഷ്യകൂപ്പണുകളായാണ് വിതരണം ചെയ്യുന്നത്.
കാസര്‍കോട് കൊളാടിയിലെ സ്കൂളില്‍ പ്രഭാതഭക്ഷണം കഴിക്കാതെ ആദിവാസി കുട്ടികള്‍ കുഴഞ്ഞുവീണ സംഭവത്തെ തുടര്‍ന്നാണ് കമ്മിഷന്റെ നടപടി. കമ്മിഷന് ചെയര്മാന് കെ.വി.മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളിലായി നടന്ന തെളിവെടുപ്പില്‍ ഇത്തരം കൂടുതല്‍ സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക