അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ തേയിലത്തോട്ടക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ചബ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ഒരു ചായക്കടക്കാരന് നിങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ആര് മനസ്സിലാക്കും,’ പ്രധാനമന്ത്രി ചോദിച്ചു.
അസമിനെയും അസമിന്റെ തേയിലയെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കര്‍ഷക പ്രതിഷേധത്തിലെ ടൂള്‍ കിറ്റ് നിര്‍മാതാക്കളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നെന്നും മോദി ആരോപിച്ചു.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ടൂള്‍ കിറ്റില്‍ യോഗയും ചായയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയുടെ മുഖം ഇല്ലാതാക്കുക എന്ന പരാമര്‍ശമുണ്ടായിരുന്നു.
‘ ടൂള്‍ കിറ്റ് നിര്‍മാതാക്കള്‍ തേയിലത്തോട്ടങ്ങള്‍ക്ക് വലിയ നഷ്ടം വരുത്താന്‍ നോക്കി. 50-55 വര്‍ഷത്തോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് തേയിലയുമായി ബന്ധഝപ്പെട്ട ഇന്ത്യയുടെ മുഖം ഇല്ലാതാക്കാന്‍ ഗൂഡാലോചന നടത്തിയവരെ പരസ്യമായി പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയോട് നമ്മള്‍ക്ക് ക്ഷമിക്കാന്‍ പറ്റുമോ,’ മോദി ചോദിച്ചു.
ഇതിനിടെ അസം തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കി. അസമിന്റെ ജനങ്ങളുടെ പ്രതീക്ഷകള്‍ പ്രതിഫലിക്കുന്ന പ്രകടന പത്രികയാണിതെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപന വേളയില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക