മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പം മുതല്‍ മരണം വരെയുള്ള കഥയാണുള്ളതെന്ന് മോഹന്‍ലാല്‍. മരക്കാറിനെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയായും വിശേഷിപ്പിക്കാവുന്നതാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
കുഞ്ഞാലി മരക്കാറിന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് നമുക്ക് എല്ലാവര്ക്കും കേട്ട് കേള്‍വി മാത്രമെ ഉള്ളു. അതില്‍ നിന്നും പ്രിയദര്ശന് ഒരു കഥയുണ്ടാക്കുകയാണ് ചെയ്തത്. കുഞ്ഞാലിയുടെ ജീവിതത്തിന്റെ യാത്രയാണ് സിനിമയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
‘കുഞ്ഞാലി മരക്കാറിന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് കേട്ട് കേള്‍വികളെ ഉള്ളു. അപ്പോ അതില്‍ നിന്ന് പ്രിയന് ഒരു കഥയുണ്ടാക്കുകയാണ്. മരക്കാര്‍ എന്ന് പറയുന്ന വ്യക്തിയുടെ ചെറുപ്പം മുതല്‍ മരണം വരെ ചിത്രത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്രയാണ്.
അദ്ദേഹം എങ്ങനെ ജീവിതം തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ നേവല്‍ കമാന്ററാണ്. കടലില്‍ ഏറ്റവും വലിയ തന്ത്രങ്ങള്‍ മെനയാന്‍ കഴിവുള്ള ഒരാളാണ്. അയാളൊരു പൈറേറ്റ് പോലെയായിരുന്നു. അങ്ങനെയൊക്കെയാണ് കഥ.
ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനി എന്നൊക്കെ അദ്ദേഹത്തെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. പിന്നെ സിനിമ എന്തായാലും പ്രേക്ഷകര്‍ക്ക് ഒരു നിരാശ കൊടുക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.’
മലയാളികള്‍ക്ക് അഭിമാനമായി 67ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മൂന്ന് പുരസ്കാരങ്ങളാണ് മരക്കാര്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനൊപ്പം മികച്ച വിഷ്വല്‍ ഇഫക്റ്റ്സിനും, മികച്ച വസ്ത്രാലങ്കാരത്തിനും മരക്കാറിന് പുരസ്കാരം ലഭിച്ചു.
മലയാള സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മെയ് 13നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക