വെല്ലുവിളി നിറഞ്ഞ ജീവിതവും സ്വപ്നങ്ങൾ പിന്തുടർന്നുള്ള യാത്രയും പ്രിയതാരം അച്ചു സുഗന്ധ് പങ്കുവയ്ക്കുന്നു.
തിരുവനന്തപുരം കല്ലറ പാങ്ങോടുള്ള അയിരൂർ ആണ് സ്വദേശം. അച്ഛൻ സുഗന്ധൻ മേസ്തിരിയാണ്. അമ്മ രശ്മി വീട്ടമ്മ. സഹോദരി അഞ്ജു പഠിക്കുന്നു.
ചെറുപ്പത്തിലേ അഭിനയമോഹം തലയ്ക്കു പിടിച്ച് ഒരാളാണു ഞാൻ. അന്നു അച്ഛൻ ഗൾഫിലായിരുന്നു. അദ്ദേഹം നാട്ടിലേക്ക് വരുമ്പോൾ കുറേ സിനിമാ സി.ഡികള്‍ കൊണ്ടു വരും. അതും കൂട്ടുകാരുടെ കയ്യിലുള്ള സിനിമകളുമൊക്കെ കാണുക എന്നതായിരുന്നു പ്രധാന ഹോബി.
അഭിനേതാക്കള്‍ മനുഷ്യരാണെന്നും അവർ ഭക്ഷണം കഴിക്കും എന്നൊന്നും വിശ്വസിക്കാൻ അന്നു ഞാൻ തയ്യാറായിരുന്നില്ല. മറ്റേതോ ഗ്രഹത്തിൽ നിന്നുള്ളവരായാണ് അവരെ കണ്ടത്.
അത്രേയെറ അദ്ഭുതം സിനിമകൾ എന്നിൽ നിറച്ചിരുന്നു. സിനിമയുടെ ഭാഗമാകണമെന്നും അതിനു സാധിക്കുന്നതു ഭാഗ്യമാണെന്നും ഞാൻ കരുതി. കുറച്ചു വളർന്നപ്പോൾ മിമിക്രി ചെയ്യാൻ തുടങ്ങി. പതിയെ അഭിനയിക്കാന്‍ അവസരങ്ങൾ തേടിയിറങ്ങി.
നമ്മൾ സ്വപ്നം കാണുന്നതു പോലെ അത്ര എളുപ്പമൊന്നുമല്ലല്ലോ കാര്യങ്ങൾ. അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരുടെ പിന്തുണ കുറവായിരുന്നു. ആദ്യം പഠിച്ച് ജോലി നേടുക. അതിനുശേഷം മതി അഭിനയം എന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.
ഞാൻ നന്നാവണമെന്ന ആഗ്രഹത്തോടു കൂടിയാണ് ഇതു പറയുന്നത് എന്നറിയാം. പക്ഷേ നമ്മുടെ സ്വപ്നത്തിനും ലക്ഷ്യത്തിനും പിന്തുണ ലഭിക്കുന്നതല്ലേ ഏറ്റവും പ്രധാനം. ഇഷ്ടമുള്ള കാര്യം ചെയ്യാൻ സാധിക്കുന്നതിലും വലിയ സന്തോഷം മറ്റൊന്നില്ലല്ലോ.
ഒരുവശത്ത് നിരുത്സാഹപ്പെടുത്തുന്നവരുടെ വലിയ നിര ഉണ്ടായപ്പോഴും എന്റെ കുടുംബം പിന്തുണയുമായി ഒപ്പം നിന്നു. പഠിക്കാൻ എനിക്ക് വലിയ കഴിവോ താൽപര്യമോ ഇല്ലെന്ന് അവർക്കറിയാമായിരുന്നു.
ഇഷ്ടമുള്ള കാര്യം ചെയ്യാന്‍ ഞാൻ ശ്രമിക്കുന്നതിന്റെ പേരിൽ പലരും മാതാപിതാക്കളെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ അതൊന്നും അവർ കാര്യമാക്കിയില്ല. എനിക്കു വേണ്ടി അച്ഛൻ പലരോടും അവസരം ചോദിച്ചിട്ടുണ്ട്.
അതിലൊരാൾ അവസരം നൽകാമെന്നു പറഞ്ഞ് അച്ഛനെ കൊണ്ട് അയാളുടെ വീട്ടിലെ ഒരുപാട് ജോലികൾ ചെയ്യിച്ചു. അതെല്ലാം തീർന്നതോടെ കൈമലർത്തി. ആ സംഭവം അച്ഛനെ ഒരുപാട് വിഷമിപ്പിച്ചു. പക്ഷേ അച്ഛന് വാശിയായി. അതോടെ അച്ഛനിൽ നിന്നും എനിക്ക് കൂടുതൽ പിന്തുണ ലഭിച്ചു തുടങ്ങി.
സീരിയലുകളുടെ ഒഡീഷനുകൾക്ക് പോകാൻ തുടങ്ങി. എന്നാൽ ചില സ്ഥലങ്ങളിൽ പണം ചോദിച്ചു. മറ്റു ചിലർ നിരുത്സാഹപ്പെടുത്തി. അത് തുടർക്കഥ ആയപ്പോൾ ഞാൻ തളർന്നു. ആ സമയത്ത് യാദൃച്ഛികമായാണു ദിലീപേട്ടന്റെ ഒരു അഭിമുഖം കാണുന്നത്.
അദ്ദേഹം അസി. ഡയറക്ടർ ആയാണു സിനിമാ രംഗത്ത് എത്തിയതെന്ന് അതിൽ പറയുന്നുണ്ട്. അതുകേട്ടപ്പോൾ പ്രചോദനമായി. അസി. ഡയറക്ടർ ആകണമെന്നായി ആഗ്രഹം. അതിലൂടെ അഭിയത്തിലേക്ക് എത്താൻ ശ്രമിക്കാമല്ലോ. അങ്ങനെ അച്ഛന്റെ സുഹൃത്ത് ഭരതന്നൂർ ഷെമീർ വഴി ചെറിയൊരു സിനിമയിൽ അസി. ഡയറക്ടർ ആകാൻ അവസരം ലഭിച്ചു.
അസി. ഡയറക്ടർ ആയ ആദ്യത്തെ ദിവസം തന്നെ മനസ്സ് മടുത്തു. കഷ്ടപ്പെട്ടു പണിയെടുക്കണം. എന്നാലും എല്ലാവരും ചീത്ത വിളിക്കും. അന്നെനിക്ക് 19 വയസ്സാണ്. എന്റെ പ്രായം പരിഗണിക്കുകയോ, ആദ്യമായാണ് ഈ ജോലി ചെയ്യുന്നതെന്നോ ആരും ചിന്തിച്ചില്ല.
അന്നു രാത്രി കുറേ കരഞ്ഞു. ഇത് എന്നെ കൊണ്ടു പറ്റില്ല എന്നു സ്വയം പറഞ്ഞു. വേദനകളൊക്കെ ഡയറിയിൽ എഴുതി. പക്ഷേ അച്ഛൻ വിളിച്ചപ്പോൾ ഇക്കാര്യമൊന്നും അറിയിച്ചില്ല. എല്ലാം ശരിയാകും എന്നു മാത്രം പറഞ്ഞു.
വേദനിപ്പിക്കുന്ന മറ്റൊരു സംഭവവും ആ സെറ്റിൽവച്ചുണ്ടായി. ഞാൻ ഒരു നടനെ പരിചയപ്പെട്ടു. നായകനായി കരിയർ തുടങ്ങിയ, അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ് അദ്ദേഹം. സംസാരിക്കുന്നതിനിടയില്‍ എന്റെ അഭിനയമോഹം അദ്ദേഹത്തോട് വെളിപ്പെടുത്തി.
കുറച്ചു കഴിഞ്ഞപ്പോൾ കോസ്റ്റ്യൂമർ ചേട്ടൻ എന്റെ അടുത്തേക്ക് വന്നു. ‘നീ എന്തിനാ അവരോട് ഇതൊക്കെ പറയുന്നേ, എല്ലാവരും തളർത്താനേ നോക്കൂ’ എന്നു പറഞ്ഞു. ഞാൻ കാര്യം എന്താണ് എന്നു ചോദിച്ചപ്പോൾ ചേട്ടൻ പറഞ്ഞത് ഇങ്ങനെയാണ്. ‘നീ പോയി കഴിഞ്ഞപ്പോൾ അയാൾ നിന്നെ പരിഹസിച്ച് സംസാരിച്ചു. ദേ ഒരുത്തൻ അഭിനയിക്കാൻ നടക്കുന്നു.
ഇവനൊന്നും വേറെ പണിയില്ലേ. അവന്റെയൊക്കെ മുഖത്ത് വല്ല ഭാവവും വരുമോ ?’ എന്നായിരുന്നു ആ നടൻ കൂടെ ഉണ്ടായിരുന്നവരോടു പറഞ്ഞ്. ഇക്കാര്യം കേട്ടപ്പോൾ ഞാൻ ശരിക്കും വേദനിച്ചു. കരഞ്ഞു. എന്റെ രൂപത്തെ സംബന്ധിച്ച് അപകർഷതാബോധം തോന്നി. അഭിനയം എനിക്കു യോജിക്കില്ല എന്ന ചിന്ത ശക്തമായി.
നമ്മുടേതായ കയ്യൊപ്പ് ചാർത്താൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണമെന്നുണ്ട്. നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കണം. തിരക്കഥ എഴുതണം. സിനിമ സംവിധാനം ചെയ്യണം. എന്നിങ്ങനെ പോകുന്നു ആ സ്വപ്നങ്ങൾ. ഒരിക്കല്‍ എല്ലാം യാഥാർഥ്യമാകും. അതിനായി ശ്രമിച്ചു കൊണ്ടേയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക