ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ ഇരുൾ, ജോജി തുടങ്ങിയ ചിത്രങ്ങളെ വിമർശിച്ച് പൊതുജനാരോഗ്യ പ്രവർത്തകനും ന്യൂറോ സർജനുമായ ഡോ ഇക്ബാൽ ബാപ്പുകുഞ്ഞ്. ഈ അടുത്ത കാലത്ത് ആമസോണിലൂടെയും നെറ്റ്ഫ്ലിക്സിലൂടെയും സിനിമകൾ കണ്ടെന്നും തനിക്ക് വെറും നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും അദ്ദേഹം പറയുന്നു.
ഈ സിനിമകളെ പുകഴ്ത്തിക്കൊണ്ടുള്ള നിരൂപണം നമ്മുടെ നിലവാർത്തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകൾ
കഴിഞ്ഞ ഒരുവർഷക്കാലമായുള്ള റിവേഴ്സ് ക്വാറന്റൈനും കോവിഡ് രണ്ടാം തരംഗവും മൂലമുള്ള മാനസിക സംഘർഷം അല്പമൊന്ന് കുറക്കുന്നതിന്റെ ഭാഗമായി മൂന്നു മലയാള ചിത്രങ്ങൾ ആമസോൺ പ്രൈമിലും നെറ്റ് ഫ്ലീക്സിലുമായി കുറേശേ കുറശേയായി കണ്ടു തീർത്തു. മഹാനടൻ മമ്മൂട്ടിയുടെ “ദി പ്രീസ്റ്റ്“., എന്റെ ഇഷ്ടനടമാരിൽ ഒരാളായ ഫഹദ് ഫസിലിന്റെ “ജോജി“, “ഇരുൾ“.
ആരാധകർ ദയവായി ക്ഷിമിക്കണം; പരമ ബോറുകൾ എന്നല്ലാതെ എന്താണു പറയുക. ഒട്ടും പുതുമയില്ലാത്ത കഥാതന്തുകൾ, വികലമായ ചിത്രീകരണം സർവോപരി നിരാശാജനകമായ അഭിനയവും. ദി പ്രീസ്റ്റിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം എത്ര നിർജ്ജീവം.
മമ്മൂട്ടിയോടുള്ള സ്നേഹവും ആദവും മൂലം കണ്ടാൽ സഹിക്കില്ല. അഭിനയ മികവ് ഇതികം തെളിയിച്ച് കഴിഞ്ഞിട്ടുള്ള (അടുത്തകാലത്തെ മികച്ച പരീക്ഷണ ചിത്രം സീ യു സൂൺ ഓർക്കുക) വലിയ ഭാവിയുള്ള ഫഹദ് ഫസലിനോട് സഹതപിക്കയല്ലാതെ നിവൃത്തിയില്ല. തികച്ചും കൃത്രിമത്വം നിറഞ്ഞ അഭിനയമാണ് രണ്ടു ചിത്രത്തിലും ഫഹദ് കാഴ്ചവക്കുന്നത്.
ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ ഭാഷകളിലുമായി എത്ര മികച്ച ക്രൈം ത്രില്ലറുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ബദ്ല, പിങ്ക് തുടങ്ങിയ ചിത്രങ്ങളിൽ ഈ പ്രായത്തിലും അമിതാബച്ചൻ എന്തൊരു അഭിനയമാണ് കാഴ്ചവക്കുന്നത്. എന്തിന് നമ്മുടെ തന്നെ ജനപ്രിയ “ദൃശ്യം“ സിനിമകളുടെ നിലവാരമെങ്കിലും വേണ്ടേ? ദി പ്രീസ്റ്റ് എന്ന പ്രേത സിനിമയെടുക്കുക. നാലു ലഘുചിത്രങ്ങൾ ചേർത്തുള്ള ഹിന്ദി സിനിമ ഗോസ്റ്റ് സ്റ്റോറിസിലെ ഒരു ചിത്രത്തിന്റെയെങ്കിലും നിലവാരത്തിനടുത്ത് പോലും എത്താൻ ദി പ്രീസ്റ്റിന് കഴിയുന്നില്ല.
“ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും“ മറ്റും കണ്ട് മലയാളസിനിമയുടെ ഉയർച്ചയിൽ അഭിമാനിച്ചിരുന്നപ്പോഴാണ് ഇതാ കാവാലത്തിന്റെ “അവനവൻ കടമ്പ“ ശൈലിയിൽ പറഞ്ഞാൽ ഇന്ത ധുടിനോം. ഉള്ള മനസ്സമാധാനം കൂടി നഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ..
ഇത്തരം സിനിമകളെ പുകഴ് ത്തി ചില വാരികകളിൽ വന്ന ആസ്വാദനങ്ങൾ നമ്മുടെ സിനിമാ നിരൂപണ നിലവാര തകർച്ചയും വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. എം ജി രാധാകൃഷ്ണൻ, കെ ജി ജോർജ്ജിന്റെ “ഇരകളും“ “ജോജിയും“ താരതമ്യം ചെയ്തെഴുതിയ മികച്ച നിരൂപണം മാത്രമാണ് ആശ്വാസകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക