കരിപ്പൂർ വിമാനത്താവളം വഴി കള്ളക്കടത്തിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായം നൽകിയിരുന്നതായി കണ്ടെത്തൽ. തുടർന്ന് സിബിഐ 14 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. ഇതിൽ നാല് പേർ കസ്റ്റംസ് സൂപ്രണ്ടന്റുമാരും ബാക്കി ഇൻസ്പെക്ടർമാരുമാണ്.
വിമാനത്താവളം വഴി കള്ളക്കടത്തിനായി കസ്റ്റംസ് ഉദ്യോഗസ്ഥർ വഴിവിട്ട സഹായങ്ങൾ നൽകുന്നതായി നേരത്തെ സിബിഐ കണ്ടെത്തുകയും, ഉദ്യോഗസ്ഥരുടെ വീടുകളിൽ പ്രാഥമിക തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില് നിന്ന് ലക്ഷക്കണക്കിന് രൂപയും സാധനങ്ങളും സിബിഐ പിടിച്ചെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ഇവർക്കെതിരെ കേസടുക്കാൻ അനുമതി ആവശ്യപ്പെട്ട് സിബിഐ സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെങ്കിൽ പ്രോസിക്യൂഷന്റെ അനുമതി വേണമെന്ന നിയമത്തെ തുടർന്നാണ് ഇത്. കഴിഞ്ഞ ദിവസമാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക